ഒടുവിൽ ആ കള്ളന് സങ്കടം തോന്നി; മോഷണ മുതൽ തിരികെ ചെടിച്ചട്ടയിൽ കൊണ്ടുവെച്ച് മാന്യത കാട്ടി

Share our post

കൂരാച്ചുണ്ട് (കോഴിക്കോട്): പലതരം കള്ളൻമാരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. കത്തെഴുതിവെച്ച് മോഷണത്തെക്കുറിച്ച് പറയുന്നതും വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ വീട്ടുകാർക്ക് തിരിച്ച് കൊടുക്കുന്നതുമൊക്കെ പലപ്പോഴും വാർത്തയാകാറുമുണ്ട്. അങ്ങനെയൊരു കഥയാണ് കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നും വരുന്നത്.

വീട്ടിൽനിന്ന് മോഷണം പോയ സ്വർണാഭരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോഷണ മുതൽ വീട്ടിലെ ചെടിച്ചട്ടിയിൽ തിരികെ കൊണ്ടുവെച്ച് മാന്യത കാട്ടിയ മോഷ്ടാവിന്റെ വാർത്തയാണത്. കൂരാച്ചുണ്ട് ശങ്കരവയൽ സ്വദേശി നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലാണ് കള്ളന്റെ വിചിത്ര സ്വഭാവത്തിന് നാട്ടുകാരും വീട്ടുകാരും സാക്ഷിയായത്.

കഴിഞ്ഞ നാലാം തീയതിക്കും പതിനൊന്നാം തീയതിക്കുമിടെയാണ് മോഷണം നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. രവിയുടെ ഭാര്യ വത്സല കിടപ്പുമുറിയിലെ പൂട്ടൊന്നും ഇല്ലാത്ത പഴയ അലമാരയിൽ ഒരു കുപ്പിയിലാക്കിയായിരുന്നു തന്റെ മൂന്നര പവൻ മാലയും കമ്മൽ സെറ്റും മോതിരവമൊക്കെ സൂക്ഷിച്ച് വെച്ചിരുന്നത്. എവിടെയങ്കിലും വിവാഹത്തിന് പോകുമ്പോഴോ മറ്റോ മാത്രമേ വത്സല മാലയൊക്കെ ഉപയോഗിച്ചിരുന്നുള്ളൂ.

അതുകൊണ്ടുതന്നെ അത്ര ശ്രദ്ധിച്ചിരുന്നുമില്ല. ഇതിനിടെയാണ് ആഭരണങ്ങളൊക്കെ സൂക്ഷിച്ച കുപ്പിയടക്കം കാണാതായത് പതിനൊന്നാം തീയതി വത്സലയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൂരാച്ചൂണ്ട് പോലീസിൽ പരാതി നൽകുകയും നാട്ടുകാരും വീട്ടുകാരുമൊക്കെ വീടും പറമ്പും അരിച്ച് പെറുക്കി പരിശോധിക്കുകയും ചെയ്തു. അപ്പോഴൊന്നും മോഷണമുതലിന്റെ പൊടിപോലും കണ്ടിട്ടുണ്ടായിരുന്നില്ല.

കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീടിന്റെ പുറകിലെ ചെടിച്ചട്ടിയിൽ മാലയും ബാക്കി സാധനങ്ങളും കണ്ടെത്തിയത്. ഇതിന് തലേ ദിവസം വരെ ഈ ചെടിച്ചട്ടിയിലടക്കം പരിശോധിച്ചിരുന്നുവെന്നും വീട്ടുകാരനായ രജനീഷ് പറയുന്നു.

ആഭരങ്ങളോടൊപ്പം സൂക്ഷിച്ച നൂറ് രൂപയുടെ ഒരു നോട്ട് മാത്രമാണ് കാണാതായത്. ബാക്കിയെല്ലാം കള്ളൻ ചെടിച്ചട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ കിട്ടിയെങ്കിലും വീട്ടിൽ ഒരാൾ കയറിയതിന്റെ അന്വേഷണവുമായി മുന്നോട്ടുപോവാൻ തന്നെയാണ് രജനീഷും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!