അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

Share our post

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്. അന്‍സിബയ്‌ക്കെതിരായ ജിഹാദി പരാമര്‍ശത്തിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടനെതിരെ കേസെടുത്തത്.

താരസംഘടനയായ അമ്മയില്‍ താന്‍ ഉന്നയിച്ച ഗുരുതരമായ പരാതികള്‍ സംഘടന ഗൗരവമായെടുത്തില്ല. ജിഹാദിയെന്ന് തന്നെ വിളിച്ചു, മതം മാറ്റാന്‍ ശ്രമം നടത്തിയെന്ന് പ്രചരിപ്പിച്ചു. വംശീയവും വ്യക്തിപരവുമായ അധിക്ഷേപം നടത്തി എന്നീ ആരോപണങ്ങളാണ് പരാതിയില്‍ അന്‍സിബ പറയുന്നത്. കടവന്ത്ര പൊലീസില്‍ അന്‍സിബ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

പരാതിയില്‍ ടിനി ടോം ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ തക്കതായ തെളിവില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയാണ് ഉണ്ടായത്. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് എട്ടാം നമ്പര് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കാനാണ് കോടതി പറഞ്ഞത്. കോടതി നിര്‍ദേശം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ സത്യമേവ ജയതേ എന്നായിരുന്നു നടിയുടെ പ്രതികരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!