ലഹരി മാഫിയയ്ക്കെതിരെ ‘സീറോ ടോളറൻസ്’; സ്വത്തുക്കൾ കണ്ടുകെട്ടും

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകളെ അടിച്ചമർത്തുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ രാജേന്ദ്ര ആർലേകർ. ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും അടിച്ചമർത്തുന്നതിനായി കേരള എക്‌സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. കാലഹരണപ്പെട്ട രീതികൾ ഉപേക്ഷിച്ച്, ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ, സൈബർ മോണിറ്ററിംഗ്, ശക്തിപ്പെടുത്തിയ ഇന്റലിജൻസ് ശൃംഖലകൾ എന്നിവയിലൂടെ ലഹരിമരുന്നിന്റെ വിതരണ ശൃംഖലകൾ തകർക്കുകയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.

ലഹരിയുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നടപടികൾ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള പുനരധിവാസം എന്നീ മൂന്ന് തൂണുകളിൽ അധിഷ്ഠിതമായ തന്ത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി ചേർന്ന് കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി സംസ്ഥാനതല ആന്റി-ഡ്രഗ് മിഷൻ ആരംഭിക്കുമെന്നും, ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കാനുള്ള സമഗ്രമായ നയം സ്വീകരിക്കുമെന്നും വ്യക്തമാക്കി. മാത്രമല്ല ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!