രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി; വീടുപണി സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് രാജേഷ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. രാജേഷിന് സംസ്ഥാന ബഹുമതി നൽകും. അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് റെപ്പലിലങ് ഇൻസ്ട്രക്ടർ രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. എന്നാൽ, രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തിൽനിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന ബെന്നിയെ ധരിപ്പിച്ചു. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം ലഭിച്ചത്.
