വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് തിരുവള്ളൂർ സ്വദേശിയായ ചിരിയ കണ്ടോത്ത് ഇബ്രാഹിംകുട്ടി (71) ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം പെട്ടെന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിമിനെ വടകര ഫയർഫോഴ്സെത്തി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇബ്രാഹീം എന്തിനാണ് ആത്മഹത്യാശ്രമം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് വടകര പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
