ജ്വല്ലറിയില്‍ ജോലി നല്‍കും; അബ്ദുല്‍ റഹീമിന്റെ താല്‍പര്യം അറിഞ്ഞശേഷം തീരുമാനം:ബോബി ചെമ്മണ്ണൂര്‍

Share our post

കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായ അബ്ദുല്‍ റഹീമിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുല്‍ റഹീമിനെ പുറത്തിറക്കാന്‍ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് ബോബി ചെമ്മണ്ണൂര്‍ നന്ദി പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്‍ഡ് റെക്കോര്‍ഡ് ആണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 36 കോടിക്ക് പകരം നാല്‍പത് കോടി നല്‍കി ഒരു വ്യക്തിയെ രക്ഷിക്കാന്‍ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ. അബ്ദുല്‍ റഹീമിനെ കേരളത്തിലെ ജനത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

അബ്ദുല്‍ റഹീമിന് തന്റെ ജ്വല്ലറിയില്‍ ജോലി നല്‍കണം എന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ കൂടി അഭിപ്രായം തേടിയാകും തീരുമാനം. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറിയിരുന്നു.

ഇന്ന് രാവിലെ 7.35നാണ് അബ്ദുല്‍ റഹീം കരിപ്പൂര്‍ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായതോടെയാണ് റഹീമിന് പെരുന്നാള്‍ ദിനം തന്നെ നാട്ടിലെത്താന്‍ സാധിച്ചത്. സൗദി ബാലന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതല്‍ ജയിലിലാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!