ഹാപ്പിലാൻഡ് അപകടം; കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്
തിരുവനന്തപുരം: ഹാപ്പിലാൻഡ് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. വെമ്പായത്ത് പ്രവർത്തിക്കുന്ന ‘ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. സംഭവത്തെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും വിഷയം അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് പ്രതികരിച്ചു. ആശുപത്രിയിൽ എല്ലാ സൗകര്യവും ഒരുക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അശ്രദ്ധയാണ് പ്രധാന പ്രശ്നമെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തനമെന്നാണ് വിമര്‍ശനം. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹാപ്പിലാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
