‘പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനം’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം മുടങ്ങിയെന്ന ആരോപണവുമായി സിപിഎം. മെയ് 25 മുതല്‍ പെന്‍ഷന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചതെന്നും എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടില്‍ പണം എത്തിയില്ലെന്നും സിപിഎം ആരോപിച്ചു. പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനമാണിതെന്നും സിപിഎം കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓണം, ക്രിസ്മസ്, ചെറിയ പെരുന്നാള്‍ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുന്‍കൂറായി ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെന്‍ഷന്‍ ആളുകളിലെത്തി. 18 മാസം ക്ഷേമ പെന്‍ഷന്‍ മുടക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്റെ തുടക്കമാണ് ഇതെന്നാണ് ആളുകള്‍ പറയുന്നത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തിയവരാണ് നിലവിലുള്ള പെന്‍ഷന്‍ പോലും കൃത്യമായി ആളുകളില്‍ എത്തിക്കാത്തതെന്നും സിപിഐഎം ആരോപിച്ചു.

മെയ് മാസത്തെ സാമൂഹ്യ സുരക്ഷ-ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ മെയ് 19ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി 1,070 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടില്‍ പണം എത്തിയില്ലെന്നാണ് സിപിഐഎം പറയുന്നത്.

2011-2016 കാലഘട്ടത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അറുന്നൂറ് രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി പെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചു. ഇത് മൂവായിരം രൂപയാക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!