ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങിയതിലും അഴിമതിയുണ്ടെന്നു കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്.പി.യെ മാറ്റാൻ നീക്കം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ദേവസ്വം ബോർഡിലെ സംഘടനാ നേതൃത്വം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണു വിവരം. എന്നാൽ ദേവന്റെ സ്വത്ത് കൈയിട്ടുവാരിയ ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. വിജിലൻസ് റിപ്പോർട്ട് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാനാണ് നീക്കം. ദേവസ്വംബോർഡിന്റെ ആവശ്യപ്രകാരം ആഭ്യന്തരവകുപ്പാണ് എസ്.പി.യെ നിയമിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ടും സുനിൽകുമാറിേന്റതായിരുന്നു. ഇതിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പ്രത്യേകസംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് വിജിലൻസിന്റെ പുതിയ റിപ്പോർട്ടും കോടതിയിലെത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി പൂജാസാധനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തെ വിവരങ്ങളും ശബരിമലയിൽ പല തസ്തികകളിലായി ഒരേ ആൾക്കാർ തുടരുന്നുണ്ടെങ്കിൽ അതിന്റെ കണക്കെടുക്കാനും നിർദേശിച്ചിരുന്നു. ആടിയ ശിഷ്ടം നെയ്യ് വിതരണ തട്ടിപ്പ്, തീർഥാടനകാലത്ത് എത്തുന്ന താത്കാലിക ജീവനക്കാരുടെ പണാപഹരണം തുടങ്ങി പല അഴിമതികളും കണ്ടെത്തിയത് ദേവസ്വം വിജിലൻസാണ്.
