ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി; വരുമാനം കുത്തനെ ഇടിഞ്ഞു

Share our post

പത്തനംതിട്ട : ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി. വരുമാനം കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ മിക്ക ഡിപ്പോകളും നഷ്ടത്തിലേക്ക്. യാത്രക്കാർക്കു വേഗത്തിൽ എത്താൻ സ്റ്റോപ്പുകൾ കുറച്ചും കൂടിയ നിരക്ക് ഈടാക്കിയുമാണു കെഎസ്ആർടിസി പ്രീമിയം ബസുകൾ ഇറക്കിയത്. യാത്രക്കാർ കൂടുതൽ കയറുന്ന സ്ഥലങ്ങളിൽ ബസിനു സ്റ്റോപ് ഇല്ല. ആവശ്യപ്പെട്ടാലും നിർത്തി കൊടുക്കില്ല. അതിനാൽ പ്രീമിയം ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണു പുതിയ പരീക്ഷണം പാളിയത്. ബസ് സ്റ്റേഷനുകളിൽ വെറുതേ കയറി ഇറങ്ങില്ല. ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറയ്ക്കാൻ സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതാണു യാത്രക്കാരെ കൂടുതൽ ബാധിച്ചത്. ഏതാനും മാസം മുൻപ് കെഎസ്ആർടിസി പുതിയതായി ഇറക്കിയതിൽ കൂടുതലും പ്രീമിയം ബസുകളാണ്.

ആദ്യം ഇറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് (എസി) ബസുകൾക്ക് സ്വീകാര്യത ലഭിച്ചു. ഇതോടെ സൂപ്പർ ഫാസ്റ്റ് സർവീസിനു തയാറാക്കിയ ബസുകൾ കൂടി പ്രീമിയമാക്കുകയായിരുന്നു. പുതുതായി ഇറക്കിയ ഫാസ്റ്റും പ്രീമിയം സൂപ്പർ ഫാസ്റ്റും തമ്മിൽ വലിയ വ്യത്യാസമില്ല. മുൻപിൽ പ്രീമിയം എന്ന എഴുത്തുമാത്രമാണ് കൂടുതൽ. ഡിപ്പോകളിൽ കൂടുതൽ വരുമാനം ലഭിച്ച സൂപ്പർ ഫാസ്റ്റുകളാണു പ്രീമിയമാക്കിയത്. ഇതോടെ 25 മുതൽ 40 % വരെ വരുമാന നഷ്ടം ഉണ്ടായി എന്നാണു വിലയിരുത്തൽ.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 4 പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഉണ്ട്. വൈകിട്ട് 5.15ന് കോഴിക്കോട് പ്രീമിയം ആക്കി. സൂപ്പർ ഫാസ്റ്റ് ആയിരുന്നപ്പോൾ ഇതിന്റെ പ്രതിദിന വരുമാന 30.000 മുതൽ 31,500 രൂപവരെ ലഭിച്ചിരുന്നു പ്രീമിയം ആക്കിയതോടെ ഇത് 20,000 രൂപ മുതൽ 21,250 രൂപ വരെയായി കുറഞ്ഞു. ഡിപ്പോയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സർവീസാണ് തിരുനെല്ലി ക്ഷേത്രം. സാധാരണ സൂപ്പർ ആയിരുന്നപ്പോൾ വരുമാനം 45,000 രൂപ വരെ ലഭിച്ചു. അതോടെ പ്രീമിയം ആക്കി. ഇപ്പോൾ മിക്ക ദിവസവും 28,000 മുതൽ 30,000 രൂപ വരെ മാത്രമാണ് വരുമാനം. റാന്നി, എരുമേലി, പൊൻകുന്നം, പാലാ. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കാൽപ്പറ്റ, മാനന്തവാടി വഴിയായിരുന്നു നേരത്തെ സർവീസ് നടത്തിവന്നത്. പ്രീമിയം ആക്കിയതോടെ റൂട്ടിലും ചെറിയ മാറ്റം വരുത്തി. കോഴിക്കോട് പോകാതെ പട്ടാമ്പി, പെരുന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, കൽപറ്റ, മാനന്തവാടി വഴിയാക്കി.

രാവിലെ 7.10ന് മല്ലപ്പള്ളി, കോട്ടയം വഴിയുള്ള പാലക്കാട് സൂപ്പർ പ്രമീയമാക്കിയതോടെ വരുമാനത്തിൽ 20 ശതമാനം കുറവ് ഉണ്ടായി. ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന പുനലൂർ– ഗുരുവായൂർ പ്രീമിയം ആക്കിയതോടെ പ്രതിദിനം 12,000 രൂപയുടെ വരെകുറവ് ഉണ്ട്. പത്തനംതിട്ട– വഴിക്കടവ് ഫാസ്റ്റ് പ്രീമിയം ആക്കാനുള്ള നിർദേശം ചീഫ് ഓഫിസിൽ നിന്നു ഡിപ്പോയ്ക്ക് ലഭിച്ചിട്ടുണ്ട്. വരുമാനം കുറയുമെന്ന കാരണത്താൽ ഡിപ്പോ അധികൃതർ മടിച്ചുനിൽക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!