ജീവിക്കാൻ സമ്മതിക്കാതെ ആഫ്രിക്കൻ ഒച്ച്; കൃഷിയിടത്തിനും ജനജീവിതത്തിനും ഭീഷണി
മയ്യിൽ : മയ്യിൽ പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ ഇത്തവണയും ആഫ്രിക്കൻ ഒച്ചുശല്യം വ്യാപകമായി. കഴിഞ്ഞ രണ്ട് വർഷക്കാലമായി പഞ്ചായത്തിൽ കൃഷിയിടത്തിനും ജനജീവിതത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കാരണം ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. കയരളം, മേച്ചേരി, ചെക്യാട്ടുകാവ്, ചട്ടുകപാറ എന്നീ പ്രദേശങ്ങളിലാണ് ഒച്ചിന്റെ ഭീഷണി കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതേ പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമായത്.
കൃഷി നശിപ്പിക്കൽ വ്യാപകമായതോടെ ഒച്ചുശല്യം നിയന്ത്രിക്കുന്നതിനു നടപടികൾ സ്വീകരിക്കാതെ വന്നപ്പോൾ നടപടി ആവശ്യപ്പെട്ട് ഒരു വർഷം മുൻപ് മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു. കമ്മിഷൻ മയ്യിൽ പഞ്ചായത്തിനും, കൃഷിഭവനും, ആരോഗ്യവകുപ്പിനും നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. പേരിനു കുറച്ച് ഉപ്പ് വിതറിയുള്ള നിയന്ത്രണ പ്രവർത്തനങ്ങളാണ് നടത്തിയത്. അന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ ഇത്തവണ ഒച്ചുശല്യം ഇത്ര രൂക്ഷമാകില്ല.
ഒച്ച് നിവാരണത്തിനു മുന്നൊരുക്കങ്ങളുമായി മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഒച്ചുശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്ത് ബോധവൽക്കരണം നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ വിദഗ്ധരുമായി ബന്ധപ്പെട്ട് ഒച്ചിനെ പൂർണമായും നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് അധികൃതരുടെ തീരുമാനം.
