ലൈഫ് പദ്ധതി പൊളിച്ചെഴുതാനുള്ള നീക്കവുമായി തദ്ദേശ വകുപ്പ്; അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നീക്കം
തിരുവനന്തപുരം: ലൈഫ് പദ്ധതി പൊളിച്ചെഴുതാനുള്ള നീക്കവുമായി തദ്ദേശ വകുപ്പ്. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാനാണ് നീക്കം. ഗ്രാമസഭകള്‍ വഴി പ്രൊപ്പോസല്‍ വരുന്ന രീതിയിലാണ് പൊളിച്ചെഴുതുക. നിലവിലെ മാനദണ്ഡം ആളുകള്‍ക്ക് വീട് എങ്ങനെ നല്കാതിരിക്കാം എന്ന ചിന്തയിലാണെന്നാണ് വകുപ്പിന്റെ വിമര്‍ശനം.
പിണറായി സര്‍ക്കാരിന്റെ കാലത്തെ അധികാര കേന്ദ്രീകരണം അല്ല അധികാര വികേന്ദ്രീകരണം ആണ് ലക്ഷ്യമെന്നും തദ്ദേശവകുപ്പ് അറിയിച്ചു. പത്ത് വര്‍ഷത്തിന് മുമ്പ് വരെ വീട് വെച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്രിതല പഞ്ചായത്താണ് കൈകാര്യം ചെയ്തത്.
ഗ്രാമസഭകള്‍ വിളിച്ച് ഗുണഭോക്താവിനെ കണ്ടെത്തി വീട് നിർമ്മിച്ച് നല്‍കുന്നതാണ് രീതിയെന്നും എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അധികാര കേന്ദ്രീകരണം സംഭവിച്ചെന്നാണ് വകുപ്പുമായി ബന്ധമുള്ളവര്‍ പറയുന്നത്.
2016 ഓഗസ്റ്റ് 24നാണ് ലൈഫ് മിഷന് പദ്ധതി ആരംഭിച്ചത്. ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും സുരക്ഷിത വീട് എന്ന ആശയവുമായാണ് ലൈഫ് മിഷന് പദ്ധതിക്ക് രൂപം കൊടുത്തത്. അഞ്ച് ലക്ഷത്തില്‍ അധികം വീടുകള്‍ ഇതുവരെ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
