‘ഖദറിട്ട്’ തലസ്ഥാനം; നിറഞ്ഞ് ഹോട്ടലുകൾ; പാസുകൾ ഒപ്പിക്കാനുള്ള ഓട്ടത്തിൽ പ്രവർത്തകർ; താരം ‘ഖദർഹാരം’

Share our post

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം യു.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ ആഘോഷമാക്കാനൊരുങ്ങി പ്രവർത്തകർ. സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനും അധികാരക്കൈമാറ്റത്തിന്റെ ആവേശം പങ്കിടാനുമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പ്രവർത്തകർ വന്നുനിറഞ്ഞതോടെ തലസ്ഥാനം ‘ഖദറിൽ’ മുങ്ങി.

അരലക്ഷം പേരാണ് സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക്‌ എത്തുന്നത്. നഗരത്തിലെ ഹോട്ടലുകളിൽ മുറികളെല്ലാം നിറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ എല്ലാ ജില്ലകളിൽനിന്നും സാധാരണ പ്രവർത്തകർ മുതൽ നേതാക്കൾവരെ തിരുവനന്തപുരത്തേക്ക്‌ എത്താൻ തുടങ്ങിയിരുന്നു. തിരക്കുകാരണം പല ഹോട്ടലുകളും ഓൺലൈൻ ബുക്കിങ് താത്കാലികമായി നിർത്തി. ആളുകൾ നേരിട്ടെത്തി മുറിയെടുക്കുന്നതുംകൂടി. മുൻകൂട്ടി പത്തും ഇരുപതും മുറികൾ ഒരുമിച്ചു ബുക്ക് ചെയ്യുന്നവരാണ് ഏറെയും. ഇതുമൂലം മറ്റ് ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്ക്‌ ഹോട്ടലിൽ മുറികൾ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

സത്യപ്രതിജ്ഞാചടങ്ങിന് ഏകദേശം അരലക്ഷംപേർ എത്തുമെന്നാണു പ്രതീക്ഷ. അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിനുള്ള പാസും കിട്ടാനില്ല. അവസാനനിമിഷം പാസുകൾ ഒപ്പിക്കാനുള്ള ഓട്ടത്തിലാണ് പ്രവർത്തകർ. ചടങ്ങ് കളറാക്കാൻ ത്രിവർണ കൊടികളുടെ വില്പന വർധിച്ചു. കാറുകൾ അലങ്കരിക്കുന്ന ഖദർഹാരമാണ് താരം. കടകളിൽ ഹാരം ഇപ്പോൾ കിട്ടാനില്ലെന്ന് പ്രവർത്തകർ പറഞ്ഞു. ഖാദി ബോർഡിലടക്കം ഖദർ ഹാരത്തിനായി ആവശ്യക്കാർ ഒഴുകിയെത്തുന്നു. 750 മുതൽ 1000 രൂപ വരെയാണ് ഇതിന്റെ വില.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!