ഏകപക്ഷീയമായി ചിലർ തീരുമാനമെടുത്താൽ അതിന്റെ പ്രതികരണം ഉണ്ടാകും- തോൽവിയിൽ സിപിഎമ്മിനെതിരേ പ്രകാശ്ബാബു
ന്യൂഡൽഹി: സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐ നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ പ്രകാശ് ബാബു. മുന്നണിയിൽ കൂടിയാലോചനയില്ലാതെ സർക്കാർ എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളും ഇടതുനിലപാടിനോടു ചേർന്നതല്ലായിരുന്നെന്ന് സർക്കാരിനെ സിപിഐ ആർജവത്തോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുത്തേണ്ട സമയത്ത് തിരുത്താൻ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഞങ്ങൾ അതിൽ ഖേദിക്കുന്നത്. സർക്കാർ നിലപാടിൽ വ്യതിയാനം കണ്ടപ്പോൾ പല കാര്യങ്ങളിലും മാറ്റം വേണമെന്ന് സിപിഐ ആർജവത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്, പ്രകാശ് ബാബു പറഞ്ഞു.
ചില വിഷയങ്ങളിൽ ഇടതുരാഷ്ട്രീയത്തിന് വേണ്ടത്ര മുൻതൂക്കം കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാടുണ്ടായില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. ഒരുപക്ഷേ, ഒരു സർക്കാരാകുമ്പോൾ അങ്ങനെ ഉണ്ടാവില്ലായിരിക്കും. ശിവൻകുട്ടി അന്ന് പറഞ്ഞത് ശരിയാണ്, കാരണം ഒരു പാർട്ടിയുടെ മാത്രം തീരുമാനം നടപ്പിലാക്കാൻ കഴിയുന്നതല്ല മുന്നണിസർക്കാർ. ഒരു സർക്കാരാകുമ്പോൾ അതിന്റെ സംവിധാനങ്ങൾക്ക് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതായിവരും. എന്നാൽ, അങ്ങനെ മുന്നണിയിൽ ചർച്ചചെയ്തിട്ടാണോ പല തീരുമാനങ്ങളും എടുത്തതെന്ന് ചർച്ചചെയ്യേണ്ടതാണ്, അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ വേണ്ടത്ര ചർച്ചചെയ്യാതെ ഒരു തീരുമാനം എടുത്ത് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിന് മുൻപ് പോയി ഒപ്പിട്ടു കൊടുത്തതാണ് പിഎം ശ്രീയിലെ പ്രശ്‌നം. അത് ചെയ്യാൻ പാടില്ല. ഞങ്ങൾക്ക് അതിൽ ശക്തമായ അഭിപ്രായമുണ്ടായിരുന്നു. അത് ബോധ്യപ്പെടുത്തുകയും ചെയ്തു. വേണ്ടത്ര ചർച്ചകളില്ലാതെ ഏകപക്ഷീയമായി ചില ആളുകൾ തീരുമാനമെടുത്താൽ അതിന്റെ പ്രതികരണം ഉണ്ടാകും. അതുണ്ടായി, അത്രയേ ഉള്ളൂ, പ്രകാശ് ബാബു പറഞ്ഞു.
