ഭർത്താവ് ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ രണ്ടരലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി; അറസ്റ്റിൽ
വടക്കഞ്ചേരി ∙ ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഇരുവരെയും കന്യാകുമാരിയിൽ നിന്ന് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24നു ക്ഷേത്രത്തിലേക്കു പോവുകയാണെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ട യുവതിയെ കാണാതാകുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ പ്രേരണ മൂലമാണു യുവതി വീട്ടിൽ നിന്നു പോയതെന്നു വ്യക്തമായി. ഇവർ ആദ്യം ഇടുക്കിയിലും പിന്നീട് കന്യാകുമാരിയിലെത്തി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കന്യാകുമാരിയിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇതിനിടെ വീട്ടിൽ നിന്ന് ഏഴര പവൻ സ്വർണവും പണവും നഷ്ടമായതായി കുടുംബം പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസ് (29) ആണ് അറസ്റ്റിലായത്. യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച മുപ്പതോളം പവൻ സ്വർണം പലപ്പോഴായി യുവാവ് വാങ്ങിച്ചെടുത്തിട്ടുണ്ടെന്നും പരാതിയുണ്ട് ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ രണ്ടരലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും കൊണ്ടാണ് ഇരുവരും മുങ്ങിയത്
ആലത്തൂർ ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി സിഐ എം.പി.എബി, എസ്ഐ പി.സി.സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
