കേരള പൊലീസ് സേനയുടെ ഭാഗമായി 60 എസ്ഐമാർ
തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 എസ്‌ഐമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അഭിവാദ്യം സ്വീകരിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ഔട്ട്‌ഡോർ) സി പി അജിത്ത് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
60 പേരിൽ 47 പുരുഷന്മാരും 13 പേർ വനിതകളുമാണ്. 12പേർക്ക് ബിരുദാന്തര ബിരുദവും 25 പേർക്ക് ബിരുദമുണ്ട്. ഒരാൾ എംബിഎയും രണ്ടുപേർ എം ടെക്കും, 20 പേർ ബിടെക്കും നേടിയവരാണ്. അക്കാദമി ഡയറക്ടർ സേതുരാമനും പങ്കെടുത്തു. പരിശീലനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് സംസ്ഥാന പൊലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായി എം പി നവനീത്, ബെസ്റ്റ് ഇൻഡോറായി കെ പി കീർത്തന, ബെസ്റ്റ് ഓൾറൗണ്ടറായി ബേസിൽ പോൾ എന്നിവരെ തെരഞ്ഞെടുത്തു.
ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പൊലീസ് ഏറ്റുവും മുൻഗണന നൽകേണ്ടതെന്നും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. പുതുതായി സേനയിലേക്ക് വരുന്നവർ കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തെകുറിച്ചു തികച്ചും ബോധവാൻമാരായിരിക്കണം. കുറ്റകൃത്യങ്ങൾ ഡിജിറ്റലായി എന്ന് മാത്രമല്ല പ്രാദേശിക സ്വഭാവം ഇല്ലാതായി. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടായി. പുതിയകാലത്തെ പൊലീസിങ്ങിനു കായികക്ഷമതയോടൊപ്പം സാങ്കേതിക സൈബർ രംഗങ്ങളിൽ നല്ല പ്രാവീണ്യവും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
