മെഡിക്കൽ കോളജ് അനധികൃത മിച്ചഭൂമിയിൽ, സ്ഥലം കണ്ടുകെട്ടാൻ ഉത്തരവ്; ഭൂമി നഷ്ടപ്പെട്ടേക്കും?
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നു കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തൽ. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാർച്ച് അഞ്ചിന് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കലക്ടർ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വർഷക്കാലമെങ്കിലും ആവശ്യമായതിനാൽ സമയം അനുവദിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്. അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി. 1964 ഏപ്രിൽ ഒന്നിന് ശേഷം ഭൂപരിധിയിൽ അധികമുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അസാധുവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 133/1967 നമ്പർ ആധാരവും തുടർന്നു നടന്ന മുഴുവൻ കൈമാറ്റങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിന് 1970 ലെ ഉടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവരുടെ പേരിൽ കേസ് എടുക്കും. കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബ്രിട്ടിഷുകാരുടെ കാലത്ത് ഇന്ത്യയിൽ ആദ്യമായി റജിസ്ട്രാർ ഓഫിസ് തുറന്ന ഭൂമിയിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് പ്രവർത്തിക്കുന്നത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം (കറുവാപ്പട്ട തോട്ടം) സ്ഥിതി ചെയ്തിരുന്നത് അഞ്ചുകണ്ടി, അരക്കണ്ടി എന്നീ സ്ഥലങ്ങളിലായിരുന്നു. ഈ മേഖലയാണു പിന്നീട് അഞ്ചരക്കണ്ടിയായത്. 1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യകമ്പനി ഇവിടെ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി 500 ഏക്കറിൽ എസ്റ്റേറ്റ് തുടങ്ങി. ഉത്തരകേരളത്തിൽ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടിയിൽ ആരംഭിച്ചത് ഈ കറപ്പത്തോട്ടത്തിലാണ്. 200 ഏക്കറിലാണ് ക്യാംപസ്. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കരഭൂമിയാക്കിയാണു മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. റജിസ്ട്രാർ ഓഫിസിലെ തീപിടിത്തത്തിൽ എസ്റ്റേറ്റ് ഭൂമിയുടെ രേഖകൾ കത്തി നശിച്ചതിലും ദുരൂഹത ഉയർന്നു.
2006 ഒക്ടോബറിൽ ഇവിടെ എംബിബിഎസ്കോഴ്സ് തുടങ്ങി. പ്രവേശനത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2012ൽ എംബിബിഎസ് റജിസ്ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിർദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയതിനെത്തുടർന്നാണു പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയത്. പിന്നാലെ മെഡിക്കൽ കോളജിന്റെ അംഗീകാരവും നഷ്ടമായി. ഡെന്റൽ കോളജ്, എൻജിനീയറിങ് കോളജ്, പാരാ മെഡിക്കൽ കോഴ്സുകൾ എന്നിവയാണ് ഇപ്പോഴുള്ളത്. അബ്ദുൽ ജബ്ബാർ ചെയർമാനായുള്ള പ്രസ്റ്റീജ് എജ്യുക്കേഷനൽ ട്രസ്റ്റാണു സ്ഥാപനങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വെള്ളിയാഴ്ചയാണു കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയും കോളജിലെ അധ്യാപകൻ ഡോ.എം.കെ. റാമിന്റെ അധിക്ഷേപവുമാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത്. ആരോപണ വിധേയരായ അധ്യാപകർ ഒളിവിലാണ്. സംഭവത്തെക്കുറിച്ചു പ്രതികരിക്കുന്നതിന് മാനേജ്മെന്റ് തയാറായിട്ടില്ല.
