‘അച്ഛനും അമ്മയ്ക്കും ഇളയ മകനെയും എനിക്കും സംഘമിത്രക്കും അനിയനെയും നഷ്ടമായി’, വൈകാരിക കുറിപ്പുമായി എം ബി രാജേഷ്

Share our post

കൊച്ചി: സഹോദരനായ എം ബി ബ്രിജേഷിന്റെ മരണത്തില്‍ വൈകാരിക പോസ്റ്റുമായി മുന്‍ മന്ത്രി എം ബി രാജേഷ്. ഇളയ സഹോദരനായ എം ബി ബ്രിജേഷ് അകാലത്തില്‍ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ചയാകുന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വേദനയും നേരിടുന്ന നാളുകളിലൂടെയാണ് താന്‍ കടന്നുപോവുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജൂലായ് 22ന് രാത്രി ബ്രിജേഷിനെ വയറുവേദനയെ തുടര്‍ന്ന് വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്ഥിതി മെച്ചപ്പെടുകയും സാധാരണ നിലയിലാവുകയും ചെയ്തിരുന്നുവെങ്കിലും ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ ബ്രിജേഷിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്നും എം ബി രാജേഷ് കുറിച്ചു. ‘ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ അവന്റെ ഹൃദയമിടിപ്പ് നിന്നു. ഇതുവരെ ആശുപത്രിവാസം വേണ്ടിവന്നിട്ടില്ലാത്ത കാര്യമായ ഒരു ആരോഗ്യപ്രശ്‌നവും നേരിട്ടിട്ടില്ലാത്ത അവനെ 49 വയസ്സില്‍ മരണം അപഹരിച്ചു. അച്ഛനും അമ്മയ്ക്കും ഇളയ മകനേയും എനിക്കും സംഘമിത്രക്കും അനിയനേയും നഷ്ടമായി’. അദ്ദേഹം കുറിപ്പില്‍ പറയുന്നു.

‘കുട്ടിക്കാലത്ത് ബ്രിജേഷ് എൻ്റെ നിഴലായിരുന്നു. ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന പറമ്പുകളിലേക്കും പിന്നീട് കോളേജിലെത്തിയപ്പോള്‍ എസ്എഫ്ഐയിലേക്കും നിഴലായി ഒപ്പം നടന്നു. എന്നും ഉറച്ച നിലപാടുകളും തീരുമാനങ്ങളും അവനുണ്ടായിരുന്നു. സ്വന്തം ബോദ്ധ്യങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ഒരിഞ്ചു പിന്‍മാറാത്ത പ്രകൃതമായിരുന്നു ബ്രിജേഷ് എന്നും എം ബി രാജേഷ് കുറിപ്പിൽ ഓർമ്മിക്കുന്നുണ്ട്. സാരോപദേശങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ലാത്ത സ്വന്തം തീരുമാനങ്ങള്‍ ശരിയാണെന്നു തെളിയിക്കാനുള്ള കഴിവും ആത്മവിശ്വാസവും തന്റെ സഹോദരനുണ്ടായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബ്രിജേഷിന്റെ വിയോഗത്തില്‍ ഒപ്പം നിന്നവര്‍ക്കും അനുശോചനം അറിയിച്ചവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!