ക്ഷേമപെൻഷൻ വിതരണം; എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം, ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും
തിരുവനന്തപുരം: ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. വയോജനങ്ങൾക്കും എതിർപ്പുണ്ട്. പൂർണമായും കിടപ്പിലായ രോഗികൾക്കൊഴികെ ബാക്കിയെല്ലാവർക്കും ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ നൽകുമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്.
പെൻഷൻ ഗുണഭോക്താക്കൾക്കെല്ലാം ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുണ്ടോ, കിടപ്പുരോഗികളെ നിശ്ചയിക്കുന്നതെങ്ങനെ എന്നിവസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനാൽ, എന്നുമുതൽ പുതിയ രീതി നടപ്പാക്കണമെന്നതിൽ തീരുമാനമായിട്ടില്ല. തത്കാലം പെൻഷൻവിതരണം നിലവിലെ രീതിയിൽത്തന്നെ തുടരും. ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും. സംസ്ഥാനത്ത് 51,10,908 ഗുണഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 27,95,912 പേർക്ക് ബാങ്കുവഴിയാണ് വിതരണം. 23,14,996 പേർക്കാണ് പ്രാഥമിക സഹകരണ ബാങ്കുകൾവഴി വീട്ടിലെത്തിച്ചുനൽകുന്നത്.
വീട്ടിലെത്തിച്ചുനൽകുന്നത് 2016 ഓഗസ്റ്റിലാണ് തുടങ്ങിയത്. പെൻഷൻ മുടങ്ങാതെ നൽകുന്നതിന് ഇടതുസർക്കാർ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി തുടങ്ങിയിരുന്നു. ഈ സ്ഥാപനം വായ്പയെടുത്ത് എല്ലാമാസവും പെൻഷൻ നൽകുകയാണ് ചെയ്യുന്നത്. സർക്കാർ ഫണ്ട് അനുവദിക്കുന്നതിനനുസരിച്ച് വായ്പ തിരിച്ചടയ്ക്കും.
പെൻഷൻ കമ്പനിക്ക് കൂടുതൽ പണം നൽകിയിരിക്കുന്നത് പ്രാഥമിക സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ്. അവർക്ക് 7623.82 കോടിരൂപ സർക്കാർ നൽകാനുണ്ട്. സഹകരണബാങ്കുകളിലെ നിക്ഷേപ പിരിവുകാർ അടക്കമുള്ള ജീവനക്കാരാണ് വീട്ടിലെത്തി പെൻഷൻ കൈമാറുന്നത്. ഒരാൾക്ക് പെൻഷൻ നൽകുന്നതിന് 25 രൂപ ഇൻസെന്റീവായി നൽകും.
