പിഎം ശ്രീ; തെരഞ്ഞെടുപ്പിൽ പറഞ്ഞത് നടത്തിക്കാണിക്കണം, കേന്ദ്ര സർക്കാർ മുട്ടിലിഴയാൻ പറഞ്ഞാൻ കാല് നക്കുന്ന സർക്കാരായി കേരളത്തിലേത്: പി.രാജീവ്

Share our post

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിൽ തലകുനിക്കുന്നതിന് തുല്യമാണെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ പി. രാജീവ്. കേന്ദ്രത്തിന് മുന്നിലും ബിജെപിക്ക് മുന്നിലും പൂർണമായി വഴങ്ങുന്ന സർക്കാരായി യുഡിഎഫ് മാറിയെന്നും, ആർഎസ്എസ് അജണ്ടകൾക്ക് മുസ്ലിം ലീഗും കോൺഗ്രസും കൂട്ടുനിൽക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

യുഡിഎഫ് വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയും എന്നാണ് പറഞ്ഞത്. കേരളം ഫണ്ട് വാങ്ങിയിട്ടില്ലെന്ന് പാർലമെന്റിൽ പോയപ്പോൾ മനസിലായതാണ്. കേന്ദ്ര സർക്കാർ മുട്ടിലിഴയാൻ പറഞ്ഞാൽ കാല് നക്കുന്ന സർക്കാരായി മാറി. കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ആർഎസ്എസിന് വേണ്ടിയുള്ള സർക്കാരാണ്. ഇന്ത്യയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സർക്കാരാണ് കേരളത്തിലേതെന്നും തെരഞ്ഞെടുപ്പിൽ പറഞ്ഞത് നടത്തിക്കാണിക്കണമെന്നും പി. രാജീവ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്യാബിനറ്റ് തീരുമാനമില്ലാതെ വിദ്യാഭ്യാസ സെക്രട്ടറിയാണ് പിഎം ശ്രീ കരാറിൽ ഒപ്പിട്ടതെന്നാണ് യുഡിഎഫ് ഇപ്പോൾ ഉന്നയിക്കുന്ന വാദം. അങ്ങനെയാണെങ്കിൽ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ സർക്കാരിന് വിരുദ്ധമായി പ്രവർത്തിച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പി. രാജീവ് ചോദിച്ചു. ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഒപ്പിട്ട കരാർ തങ്ങൾക്ക് ബാധകമല്ലെന്ന് ധീരമായി പ്രഖ്യാപിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. “പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ല, അതിനായി ഞങ്ങൾ ഇതുവരെ കേന്ദ്രഫണ്ട് കൈപ്പറ്റിയിട്ടില്ല, ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ഞങ്ങൾ സന്നദ്ധരല്ല” എന്ന് കേന്ദ്രത്തോട് തുറന്നുപറയാനുള്ള രാഷ്ട്രീയ ആർജ്ജവം യുഡിഎഫ് കാണിക്കണമെന്നും, അതിന്റെ പേരിൽ കേന്ദ്രം സർക്കാരിനെ പിരിച്ചുവിടുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!