ഭക്ഷണ മാലിന്യം നീക്കം ചെയ്തില്ല; മണത്തണയിലെഹോട്ടലിന് 20000 രൂപ പിഴ
പേരാവൂർ: ഭക്ഷണ മാലിന്യം അടുക്കളക്ക് സമീപം വൃത്തിഹീനമായി നിക്ഷേപിച്ച ഹോട്ടലിന് 20000 രൂപ പിഴ ചുമത്തി. മണത്തണയിലെ ശ്രീകൃഷ്ണ ഹോട്ടലിനാണ് ആരോഗ്യവകുപ്പ് പിഴയിട്ടത്. ഇതിന് മുൻപ് ഇതേ കാരണത്തിന് ഹോട്ടൽ അടപ്പിച്ചിരുന്നു. വീണ്ടും പരാതിയുയർന്നതിനെത്തുടർന്ന് പേരാവൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ ദിവ്യ രാഘവൻ, താലൂക്കാസ്പത്രി ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ പി.രേഷ്മ എന്നിവർ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭക്ഷണ മാലിന്യം അടുക്കളക്ക് സമീപം വൃത്തിഹീനമായി നിക്ഷേപിച്ചത് കണ്ടെത്തിയത്.
പരിശോധനാ സമയത്ത് പേരാവൂർ എസ്.ഐ സി.സനീതിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി മണത്തണ, തൊണ്ടിയിൽ ടൗണുകളിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് പരിശോധന തുടരുന്നുണ്ട്.
