‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം
കോട്ടയം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഭൂരിഭാഗത്തിനും സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
നിലവിൽ 20 ശതമാനം മാത്രമുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിലൂടെ പരമാവധി 30 ശതമാനത്തിൽ താഴെ സ്ത്രീകൾക്കുമാത്രമേ സൗജന്യയാത്രയുടെ പ്രയോജനം കിട്ടൂ. കെ.എസ്.ആർ.ടി.സി. ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തിൽ അധികം വരുന്ന, നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല. ഈ റൂട്ടുകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസിനുവേണ്ടിയുള്ള ആവശ്യം ഉയരുമ്പോൾ സർക്കാർ ഏതുവിധേനയും ബസുകൾ സർവീസിനയയ്ക്കാൻ നിർബന്ധിതരാകും. ഇതുവഴി കെ.എസ്.ആർ. ടി.സി.യുടെ നഷ്ടം വർധിക്കുകയും സ്വകാര്യമേഖല പൂർണമായി നശിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ പറയുന്നു.
അസോസിയേഷന്റെ നിർദേശങ്ങൾ ഇങ്ങനെ:
- സംസ്ഥാനത്തെ സ്വകാര്യബസുകൾ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നൽകി ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് വരുമാനം മുഴുവനായി സർക്കാർ എടുക്കുക.
- ഇന്ധനവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെ മുഴുവൻ ചെലവുകളും ഉടമ വഹിക്കുക.
- സ്വകാര്യ ബസിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയിൽ നിലനിർത്തുക
- താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കുമാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തി സംസ്ഥാനത്തെ എല്ലാ സ്വകാര്യ/കെ.എസ്.ആർ.ടി.സി. ബസുകളിലും നടപ്പാക്കുക.
സ്വകാര്യബസുകളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കും യാത്രാസൗജന്യം അനുവദിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 800 കോടി രൂപ മാത്രമേ ഇതിന് വേണ്ടിവരുകയുള്ളൂവെന്നും അസോസിയേഷൻ പറയുന്നു.
