ഹവാല ഇടപാട് ; മുഖ്യകണ്ണി സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസിലെ പ്രതിയെന്ന് പൊലീസ്

Share our post

തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവിലെ കോടികളുടെ ഹവാല ഇടപാടിലെ മുഖ്യകണ്ണി സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തല്‍. 2020 ല്‍ 42 കോടി രൂപയുടെ നികുതി വെട്ടിപ്പിലാണ് വയനാട് പനമരം സ്വദേശി അലി അക്ബര്‍ പിടിയിലായത്.

2020 സെപ്റ്റംബറില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അലി അക്ബര്‍ കുടുങ്ങിയത്. ഇന്‍പുട്ട് ടാക്‌സില്‍ കൃത്രിമത്വം കാണിച്ചാണ് അലി അക്ബറിന്റെ നികുതി വെട്ടിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 42 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് അലി അക്ബര്‍ നടത്തിയത്.കര്‍ണാടക മഹാരാഷ്ട്ര തമിഴ്‌നാട് ഡല്‍ഹി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. അടക്ക വ്യാപാരത്തിന്റെ മറവിലാണ് അലി അക്ബറും ഹവാലാ ഇടപാടിന്റെ ഭാഗമായത്. ബാങ്ക് അക്കൗണ്ടിലൂടെ അടക്ക വില്പനയുടെ മറവില്‍ കോടികളാണ് അലി അക്ബറും സംഘവും മറച്ചത്.

കള്ളപ്പണം വെളുപ്പിക്കാന്‍ അടക്ക വ്യാപാരം മറയാക്കുകയാണ് ഈ സംഘം. 600 കോടി രൂപയുടെ ഹവാല ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരം കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അലി അക്ബര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ചില അടക്ക വ്യാപാരികള്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം ഹവാല ഇടപാടില്‍ മലപ്പുറത്തെ രണ്ട് സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ശത്തിനിടെ 600 കോടി രൂപയുടെ ഇടപാടാണ് ഇരുവരും നടത്തിയിരുന്നത്. ഇവര്‍ക്കെതിരെ മലപ്പുറത്തെ അടയ്ക്കാ വ്യാപാരികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!