കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്;മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചു
കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ഇബ്രാഹിം ഹാജിയുടെ കനറാ ബാങ്ക് വടകര ശാഖയിലെ ലോക്കറാണ് തുറന്ന് പരിശോധിച്ചത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ലോക്കര്‍ പരിശോധിച്ചത്. ലോക്കറില്‍ നിന്നും രേഖകളും സ്വര്‍ണ്ണ ഉരുപ്പടികളും കണ്ടെടുത്തു.
മെയ് 29-നാണ് തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി(71) ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരം വന്നിരുന്നു. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ലെന്ന് ആരോപണവും ഉയർന്നിരുന്നു.
