മിഠായി വാങ്ങിത്തരമാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 55 കാരന് 72 വർഷം തടവും പിഴയും
കൊച്ചി: അഞ്ച് വയസുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ച്.
2025 ജനുവരി 17നാണ് കേസ്സിന് ആസ്പദമായ സംഭവം. കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ ജോലിക്കായി വന്ന അതിഥി തൊഴിലാളിയുടെ 5 വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിതാവിനെ അന്വേഷിച്ച് പ്ലൈവുഡ് കമ്പനിയിൽ എത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവ്വം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കുറുപ്പുംപടി പൊലീസ്, ഇൻസ്പെക്ടർ വി.എം കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. 5 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചുവർഷവും, ഏഴുവർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. തടവ് കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എ.സിന്ധു ഹാജരായി.
