ത്യാഗത്തിന്റെ സന്ദേശമുണർത്തി ഇന്ന് ബലിപെരുന്നാൾ
കാസർകോട്: ത്യാഗപൂർണ ജീവിതത്തിന്റെ സന്ദേശങ്ങളുമായ് വീണ്ടുമൊരു ബലിപെരുന്നാൾദിനം ആഗതമായി. വാർധക്യത്തിലേക്ക് എത്തിയ സമയത്ത് ഇബ്രാഹിമിന് ലഭിച്ച മകൻ ഇസ്മായിലിനെ ബലിയർപ്പിക്കാനായ് സ്വപ്നത്തിലൂടെ ലഭിച്ച അള്ളാഹുവിന്റെ നിർദേശം ഏറെ സങ്കടത്തോടെയാണെങ്കിലും നടപ്പാക്കാനൊരുങ്ങിയ പിതാവിന്റെയും അതറിയിച്ചപ്പോൾ സൃഷ്ടാവിന്റെ ആജ്ഞ നടപ്പാക്കാൻ സമ്മതം മൂളിയ ബാലന്റെയും കൂടി കഥയാണ് ബലിപെരുന്നാളിന് പറയാനുള്ളത്.
ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായുള്ള ആഘോഷംകൂടിയാണ് ബലിപെരുന്നാൾ. ഈ ദിവസം ആളുകൾ പ്രാർഥിക്കുകയും നാൽക്കാലികളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കുകയും ചെയ്യുന്നു. വിവിധ ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും കൂട്ടായ്മകളുടെ നേതൃത്വത്തിലും പെരുന്നാൾദിവസം ബലിയർപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പള്ളികളിലും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും ഈദ് നമസ്കാരവും ഈദ്ഗാഹുകളും സംഘടിപ്പിക്കും.
