ആദ്യ ഫലപ്രഖ്യാപനത്തിൽ നാക്കുപിഴ; സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന് നാക്കുപിഴ. 2,90,398 പേർ ഉപരിപഠനത്തിനു യോഗ്യത നേടി എന്നതിന് രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ എന്നാണ് മന്ത്രി പറഞ്ഞത്.
വാർത്താസമ്മേളനത്തിലുടനീളം മന്ത്രിക്ക് പല അക്കങ്ങളും വസ്തുതകളും തെറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ എന്നതിന് പകരം കുറവ് എന്നാണ് പല സ്ഥലത്തും അദ്ദേഹം പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാനത്തിൽ തന്നെ നിരവധി തെറ്റുകൾ വരുത്തിയതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ‘എഴുതിക്കൊടുത്തത് നോക്കി വായിക്കാൻ പോലും അറിയാതെയാണ് വിദ്യാഭ്യാസമന്ത്രി’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
മുൻ വിദ്യാഭ്യാസ മന്ത്രിക്ക് ഒന്നുമില്ലെങ്കിലും വായിക്കാൻ അറിയാമായിരുന്നു എന്നാണ് മറ്റൊരു വിമർശനം. തുടക്കം തന്നെ പാളി എന്നും കമന്റുകളുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. മുൻ വർഷം 77.81 ശതമാനമായിരുന്നു വിജയം. പരീക്ഷാഫലത്തിൽ 0.16 ശതമാനത്തിന് വർധനയുണ്ടായി.
