കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ ചടങ്ങുകളിൽ ഒന്നിന് പാരമ്പര്യ അവകാശമുണ്ടെന്ന് പരമാർശിക്കപ്പെടുന്ന പാറപ്രവൻ മുസ്ലീം തറവാട്ടിലെ അംഗങ്ങൾ കൊട്ടിയൂർ ക്ഷേത്രത്തിലെത്തി ചർച്ച നടത്തി. നീരെഴുന്നള്ളത്ത് ദിനത്തിൽ കൊട്ടിയൂരിലെത്തിയ പാറപ്രവൻ തറവാട്ടുകാർ ചടങ്ങുകളിൽ ചിലത് ദർശിച്ച ശേഷമാണ് മടങ്ങിയത്. വൈശാഖ ഉത്സവത്തിലെ പാരമ്പര്യ അവകാശ സ്‌മരണ പുതുക്കാനാണ് കോട്ടയം മലബാർ പൊന്നമ്പിലാത്ത് പാറപ്രവൻ തറവാട്ടുകാർ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയത്. വൈശാഖ ഉത്സവത്തിന് ബാവലി പുഴയിൽ നിന്ന് സന്നിധാനത്തിലെ പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനുള്ള അവകാശമാണ് പൊന്നമ്പിലാത്ത് പാറപ്രവൻ മുസ്ലിം തറവാടിന് ഉണ്ടായിരുന്നതായി നാട്ടിൽ പറയപ്പെട്ടിരുന്നത്.
ഏകദേശം 120 വർഷങ്ങൾക്ക് മുൻപ് വരെ അവകാശ പ്രകാരം പാറപ്രവൻ തറവാട്ടുകാർ ബാവലിക്കെട്ട് നടത്തിയിരുന്നതായും പിന്നീട് കുറച്ചു കാലം ബാവലിക്കെട്ട് നടത്തിയിരുന്ന ആദിവാസികൾക്കു തറവാട്ടുകാർ പണം നൽകിയിരുന്നതായും പറയപ്പെട്ടിരുന്നു.
ബാവലിക്കെട്ട് എന്ന ചടങ് ഈ തറവാടിൻ്റെ അവകാശമായിരുന്നു എന്ന് മാത്രമാണ് ഇപ്പോൾ ഉള്ള പല തലമുറകൾക്കും അറിയൂ. . എന്നാൽ ഏറെക്കാലമായ ഇവർ ഈ ചടങ്ങിന് എത്തിയിരുന്നില്ല. ഈ വർഷം തറവാട്ടിലെ അംഗവും പാറപ്രവൻ കുടുംബ ട്രസ്‌റ്റ് പ്രസിഡന്റും കർണാടക സംസ്‌ഥാന മിനിമം വേജസ് ബോർഡ് ചെയർമാനുമായ ടി.എം. ഷാഹിദ് തെക്കിലും ട്രസ്‌റ്റ് സെക്രട്ടറിയും മൈനോറിറ്റി കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനുമായ എൻ.ആർ.മായിനുമാണ് കൊട്ടിയൂരിലെത്തിയത്. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് വർഷങ്ങളായി മുടങ്ങിക്കിടന്ന ചടങ്ങ് പുനരാരംഭിക്കണമെന്ന് പൊന്നമ്പിലാത്ത് പാറപ്രവൻ കുടുംബ ട്രസ്‌റ്റ് തീരുമാനിച്ചതായും അക്കാര്യം ദേവസ്വം ഭരണ നേതൃത്വവുമായും ആലോചിക്കുന്നതിനാണ് ഇരുവരും കൊട്ടിയൂരിലെത്തിയത്. സംഘ വഴക്ക ഗവേഷണ പീഠം ഡയറക്‌ടർ ഡോ. സഞ്ജീവൻ അഴീക്കോടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ റജിസ്ട്രാർ രവീന്ദ്രൻ കണ്ണോത്തും ഇവർക്കൊപ്പം കൊട്ടിയൂരിൽ എത്തിയിരുന്നു. ബാവലി പുഴയിലെത്തിയ കുടുംബാംഗങ്ങൾ പ്രതീകാത്മകമായി കരിങ്കല്ല് എടുത്ത് ബാവലിയിൽ വച്ച് പാരമ്പര്യ അവകാശ സ്‌മരണ പുതുക്കിയാണ് മടങ്ങിയത്. കർണാടകയിൽ ക്യാബിനറ്റ് പദവിയുള്ള ടി. എം ഷാഹിദ് തെക്കിൽ കൊട്ടിയൂർ ദേവസ്വം അധികൃതരും ട്രസ്‌റ്റി ബോർഡുമായി ചർച്ച നടത്തി. ചെയർമാൻ തിട്ടയിൽ നാരായണൻ നായർ. ആക്കൽ ദാമോദരൻ നായർ, കെ.സി.സുബ്രഹ്‌മണ്യൻ നായർ. കുളങ്ങരത്ത് കുഞ്ഞികൃഷ്‌ണൻ നായർ കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ കെ.ഗോകുൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അവകാശം സംബന്ധിച്ച് തുടർ ചർച്ചകൾ നടത്തുമെന്ന് ടി.എം.ഷാഹിദ് പറഞ്ഞു. 1900 നും 1904 നും ഇടയിൽ പൊന്നമ്പിലാത്ത് പാറപ്രവൻ ബാബുകുട്ടി ഹാജിയാണ് അവസാനമായി ബാവലിക്കെട്ട് നടത്തിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്നും 120 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പാരമ്പര്യം അനുസരിച്ചുള്ള ചടങ്ങിന്റെ ചർച്ചയ്ക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ട്രസ്‌റ്റ് സാരഥികൾ ക്ഷേത്രത്തിൽ അന്നദാന വഴിപാടും നടത്തി.
എന്നാൽ ഈ വിഷയത്തിൽ ആധികാരികമായി പ്രതികരിക്കാൻ കൊട്ടിയൂർ ദേവസ്വം തയാറായില്ല. വിഷയത്തിൽ ചില കേട്ടറിവുകൾ മാത്രമാണ് പലർക്കുമുള്ളതെന്നും ഇത് സംബന്ധിച്ച് ആധികാരിക രേഖകൾ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം നടപടികളെ കുറിച്ച് ആലോചിക്കാം എന്നുമാണ് ദേവസ്വത്തിൻ്റെ തീരുമാനം. കൊട്ടിയൂർ വൈശാഖ ഉത്സവത്തിൻ്റെ പിന്നിലെ ഐതീഹ്യങ്ങളെ കുറിച്ചും ചരിത്ര വസ്തുതകളെ കുറിച്ചും ഗൗരവതരമായ പല ചർച്ചകളും സമീപ കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. പ്രാട്ടര സ്വരൂപത്തിൻ്റെ തനത് സംസ്കാരിക മഹിമ അവകാശപ്പെടാമെങ്കിൽ സകലജാതികളുടെയും ഉത്സവമെന്ന സങ്കൽപ്പം കൊട്ടിയൂരിന് സ്വന്തമാകും.
