രാജ്യാന്തര സെക്സ് റാക്കറ്റ്, നിരവധി പെൺകുട്ടികൾ; സിന്ധു പിടിയിലായത് മുംബൈ വിമാനത്താവളത്തിൽ
മരട്(കൊച്ചി): യുവതികളെ മോഡലിങ്ങിനെന്ന് പറഞ്ഞ് വിദേശത്ത് എത്തിച്ച് പെൺവാണിഭത്തിനിരയാക്കിയ സംഘത്തിലെ ഒരു സ്ത്രീ കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശി മഞ്ജിമ (25)യാണ് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി (സിന്ധു 56), മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം അസി. പോലീസ് കമ്മിഷണർ സുരേഷ് കെ.ജി., മരട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
മോഡലിങ്ങിനെന്ന് പറഞ്ഞ് വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്ന് രണ്ടു യുവതികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ദുബായിൽ എത്തിച്ച ശേഷം പെൺകുട്ടികൾക്ക് ഇവർ മയക്കുമരുന്ന് നൽകിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തിയെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടികളെ പലർക്കായി കാഴ്ചവെച്ചതെന്നും പോലീസ് പറഞ്ഞു. നിരവധി പെൺകുട്ടികൾ ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
അറസ്റ്റിലായവരിൽ അലീന നേരത്തേയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും ഇവർ പ്രതിയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ നിന്നാണ് സ്റ്റോയ്സിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചുവന്നിരുന്ന രാജ്യാന്തര സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്നാണ് പോലീസ് പറയുന്നത്.
