ഓപ്പറേഷൻ ഗജമുക്തി; ആദ്യദിനം ആനകളെ കാട്ടിലേക്ക് തുരത്തൽ പരാജയപ്പെട്ടു
ഇരിട്ടി : വന്യജീവിസംഘർഷം ലഘൂകരിക്കുന്നതിനായി ഓപ്പറേഷൻ ഗജമുക്തിയുടെ ആദ്യദിവസം ആനകളെ കാട്ടിലേക്ക് തുരത്തുന്നത് പരാജയപ്പെട്ടു . ആറളം ഫാം മേഖലയിൽനിന്ന് രണ്ട് സംഘങ്ങളായി ആരംഭിച്ച തിരച്ചിൽ ബ്ലോക്ക് ഒന്ന്, അഞ്ച് ഭാഗങ്ങളിൽനിന്നും വലിയകൊമ്പൻ, മൊട്ടുകൊമ്പൻ എന്നീ രണ്ട് ആനകളെ കണ്ടെത്തി. രണ്ട് ആനകളെയും അവിടെ നിന്നും തുരത്തി എക്കണ്ടി വഴി ബ്ലോക്ക് രണ്ടിലേക്ക് കടത്തിവിട്ടു . തുടർന്ന് ബ്ലോക്ക് രണ്ടിൽ കണ്ടെത്തിയ നാല് ആനകൾ ഉൾപ്പെടെ ആറ് ആനകളെ ബ്ലോക്ക് നാലുവഴി ഹെലിപ്പാഡ് ഭാഗത്ത് എത്തിച്ചു .
ഇവിടെനിന്നും ആനകളെ വട്ടക്കാട് ഭാഗത്തേക്കും തുടർന്ന് താളിപ്പാറ ഭാഗത്തേക്കു തുരത്തവെ ആനകൾ കാട്ടിലേക്ക് കയറാതെ തിരിഞ്ഞതോടെ ആദ്യ ദിവസത്തെ തുരത്തൽ പരാജയപ്പെട്ടു .
ആറളം അസി. വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിങ് ടീമിൽ ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, കണ്ണവം റെയിഞ്ചിലെയും ജിവനക്കാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങളിൽ ബുധനാഴ്ചയും ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചു.
