ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ സൗജന്യമായി ഭൂമിനൽകി പഞ്ചായത്ത് പ്രസിഡൻറ് വി.പി.ഒ. അസ്കർ
തിരൂർ: ഇത് വെറും പഞ്ചായത്ത് പ്രസിഡന്റല്ല, ആള് ഏറെ വ്യത്യസ്തനാണ് കേട്ടോ… താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്കർ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. കേരളാധീര്വരപുരം മൂലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതീക്ഷേത്രത്തിന് സുമാർ ആറുലക്ഷം രൂപ വിലവരുന്ന രണ്ടേകാൽ സെന്റ് സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകിയാണ് അദ്ദേഹം മാതൃകയായത്. ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും നാഗത്തറ നിർമാണത്തിനുമാണ് ഭൂമി വിട്ടുനൽകിയത്.
നാടിന്റെ മത സൗഹാർദ്ദം നിലനിർത്താനും, നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്കും എല്ലാവരും മാതൃകയാവണമെന്ന് അസ്ഗർ പറയുന്നു. ഇദ്ദേഹം നൽകിയ ഭൂമിയിൽ നാഗത്തറ നിർമ്മിക്കുമെന്നും ഭക്തർക്ക് സൗകര്യമൊരുക്കുമെന്നും ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ഈ പ്രദേശത്തെ അങ്കണവാടിക്കെട്ടിടം നിർമ്മിക്കാനും അദ്ദേഹം നാലുവർഷം മുൻപ് മൂന്ന് സെന്റ് ഭൂമി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാതാവായ കുഞ്ഞിബീവിയുടെ സ്മാരകമായിട്ടാണ് ഈ അങ്കണവാടിക്ക് പേരിട്ടത്. പിതാവായ സി.പി. അബൂബക്കറിന്റെ പേരിലുള്ള 160 മീറ്റർ റോഡ് നിർമ്മിക്കാൻ ഇദ്ദേഹം മൂന്ന് സെന്റ് ഭൂമിയും കുടുംബം ഒൻപത് സെന്റ് ഭൂമിയും വിട്ടുനൽകിയിട്ടുണ്ട്.
160 സ്ത്രീകൾ അംഗങ്ങളായുള്ള വിമൺ ഗ്യാലക്സി എന്ന വനിതാ സംഘത്തിന്റെ കാറ്ററിങ് യൂണിറ്റിന് അടുക്കള നിർമ്മിച്ചുനൽകിയതിലും അസ്കർ മാഷിന്റെ സഹായമുണ്ട്. നടക്കാവ് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. വി.പി.ഒ. അസ്കർ ഭൂമിയുടെ രേഖ ക്ഷേത്രഭാരവാഹി കെ. കുട്ടികൃഷ്ണന് നൽകി.
അദ്ദേഹത്തിന്റെ ഭാര്യ എം.പി. ബുഷ്റ, സഹോദരൻ വി.പി.ഒ. മുഹമ്മദ് ഇക്ബാൽ, സഹോദരിമാരായ വി.പി.ഒ. സൽമ, വി.പി.ഒ. സാബിറ, വി.പി. സഫൂറ, ക്ഷേത്രം പ്രസിഡന്റ് മങ്കുഴി ഗോപാലകൃഷ്ണൻ, മഹല്ല് ഖാസി കുഞ്ഞാമു ഫൈസി, മൂലക്കൽ മഹല്ല് ഖത്തീബ് ആരിഫ് ഹുദവി, ക്ഷേത്ര പൂജാരി അശോകൻ ശ്രീകൃഷ്ണപുരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കുഞ്ഞിപ്പ തെയ്യമ്പാടി, കെ. സൽമത്ത്, പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.എസ്. സഹദേവൻ, പി. എ. മുസ്തഫ, അമ്പലക്കണ്ടി കബീർ, പി.കെ. ബാവ ഹാജി, കെ. ബാബു, കെ. ജയശ്രീ , ഇ. ജഗതി തുടങ്ങിയവരും ഭക്തരും, മഹല്ല് ഭാരവാഹികളും, സമീപവാസികളും, പൊതുപ്രവർത്തകരും പങ്കെടുത്തു.
