നിലമ്പൂർ-ഷൊർണൂർ മെമു ട്രെയിനിന് മേലേ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു
കാളികാവ് (മലപ്പുറം): ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മീതെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയാണ് നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മീതേക്ക് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച്ച പുലർച്ചെ 3.30-നാണ് സംഭവം. തുടർന്ന് 7.45 ഓടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. മറ്റു ട്രെയിനുകളുടെ സമയക്രമത്തേയും ഇത് ബാധിച്ചു. കല്ലുകൾ വീണ് ട്രെയിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റെയിൽപാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് തുവ്വൂർ കമാനം മേൽപ്പാലം മോടിപിടിപ്പിച്ചത്. സംരക്ഷണഭിത്തി ഉൾപ്പടെ കെട്ടിയായിരുന്നു നവീകരണം. എന്നാൽ, ദുർബലമായ സംരക്ഷണ ഭിത്തി അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ട്രെയിൻ വേഗത കുറച്ച് ഓടിയിരുന്നതിനാലാണ് വലിയ അപകടം ഒഴിവാക്കിയത്.
സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം നിർത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തിരിച്ചുവിട്ടു. റെയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേനയും, റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് ട്രാക്കിലെ മണ്ണ് നീക്കംചെയ്താണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. 5.15-ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് 7.45-നാണ് കടന്നുപോയത്. മറ്റു ട്രെയിനുകളുടെ സമയത്തെയും ഇത് ബാധിച്ചു.
