യഥാര്‍ത്ഥ രേഖ തിരുത്തിയാണ് എനിക്കെതിരായ പരാതി, എന്നെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു; കുംഭമേള വൈറൽ പെൺകുട്ടി
കൊച്ചി: തനിക്കെതിരായ പരാതികളെല്ലാം വ്യാജമാണെന്ന് കുംഭമേള വൈറല്‍ പെണ്‍കുട്ടി. രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉപയോഗിക്കുകയാണെന്നും യഥാര്‍ത്ഥ രേഖകള്‍ തിരുത്തിയാണ് തനിക്കെതിരെ പരാതി കൊടുത്തിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വയസ് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും എല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയത് യഥാര്‍ത്ഥ രേഖകള്‍ തിരുത്തിയാണെന്നും കുട്ടിയുടെ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പെണ്‍കുട്ടിയുടെ പേരുണ്ടായിരുന്നു. പതിനെട്ട് തികയാത്ത പെണ്‍കുട്ടിയുടെ പേര് എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ വരിക? നാട്ടില്‍ കലാപം ഉണ്ടാക്കാനുളള ശ്രമത്തിന് എതിരെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരിക്കുന്നത്. പെണ്‍കുട്ടി അഭിനയിച്ച സിനിമയുടെ സംവിധായകനും മോശമായി പെരുമാറി. ഈ കേസിലാണ് രഹസ്യമൊഴി നല്‍കിയത്’- അഭിഭാഷകന്‍ പറഞ്ഞു.
സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തിരുന്നു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സനോജ് മിശ്രയെ പ്രതിയാക്കി കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന്‍ സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
