വോട്ടെണ്ണൽ; ഒരുക്കങ്ങൾ പൂർത്തിയായി
കണ്ണൂർ: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ മേയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ നാല് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശേരിരി ഗവ. ബ്രണ്ണൻ കോളജിലും നടക്കും.
നാലിന് രാവിലെ അഞ്ചിന് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ നടക്കും. രാവിലെ ആറിന് നിരീക്ഷകൻ, വരണാധികാരി/ഉപ വരണാധികാരി, സ്ഥാനാർഥി/സ്ഥാനാർഥിയുടെ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂമുകൾ തുറക്കും. തുടർന്ന് എട്ടോടെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിച്ച് 30 മിനിറ്റുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും.
ജില്ലയിലെ ഇടിപിബി (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ഒഴികെയുള്ള പോൾ ചെയ്ത മുഴുവൻ ഇവിഎം/ പോസ്റ്റൽ ബാലറ്റുകളും വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ ട്രഷറിയിൽ സൂക്ഷിച്ചുവരുന്ന ഇടിപിബി വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പായി വോട്ടെണ്ണൽ ഹാളിൽ എത്തിക്കും. നാലിന് രാവിലെ വരെ ലഭിക്കുന്ന ഇടിപിബി നേരിട്ട് അന്നേ ദിവസം രാവിലെ എട്ടിന് മുമ്പായി വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കാനുള്ള സജ്ജീകരണം നടത്താൻ തപാൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഇവിഎം വോട്ടെണ്ണലിന് ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും വണാധികാരി, സ്ഥാനാർഥി/ഏജന്റ്, നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് മെഷീനുകളിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണുന്നതാണ്. നിരീക്ഷകൻ, വരണാധികാരി, ഉപവരണാധികാരി, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തിൽ ലോഗ് ബുക്കിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയാണ് സ്ട്രോംഗ് റൂം തുറക്കുക. ഈ പ്രക്രിയ മുഴുവനായി സമയവും, തീയതിയും രേഖപ്പെടുത്തി വീഡിയോ റിക്കോർഡിംഗ് നടത്തും
സുരക്ഷാ ക്രമീകരണങ്ങൾ
നിരീക്ഷകൻ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, ഉപവരണാധികാരി, കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ, സ്ഥാനാർഥി, ഇലക്ഷൻ ഏജന്റ് എന്നിവരൊഴികെ ആർക്കും തന്നെ കൗണ്ടിംഗ് ഹാളിനുള്ളിൽ പ്രവേശനമില്ല. കൗണ്ടിംഗ് ഹാളും സ്ട്രോംഗ് റൂമുകളിൽ നിന്നും കൗണ്ടിംഗ് ഹാളിലേക്കുള്ള വഴികളും പൂർണമായി സിസിടിവി നീരിക്ഷണത്തിലായിരിക്കും
കർശനമായ പോലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും ഏജൻറുമാരെയും കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ സംസ്ഥാന പോലീസ് ബാരിക്കേഡ് വച്ച് സുരക്ഷാകവചം ഒരുക്കും. ഒരു വാഹനവും ഇവിടം മുതൽ കടത്തിവിടില്ല. രണ്ടാമത്തെ സുരക്ഷാവലയം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഗേറ്റിൽ സംസ്ഥാന ആംഡ് പോലീസിന്റെതാണ്. ഇവിടെ പരിശോധന നടത്തും.
മൊബൈൽ ഫോൺ, ഐപാഡ്, ലാപ്ടോപ്പ് അല്ലെങ്കിൽ സമാന ഇലക്ട്രോണിക് ഉപകരണങ്ങൾ, റെക്കോർഡിംഗ് ഉപകരണങ്ങൾ എന്നിവ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുപോകാൻ പാടില്ല. ആയുധങ്ങൾ, തീ പിടിപ്പിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാത്രി ഒന്പത് വരെയാണ് രാഷ്ട്രീയപാർട്ടികൾക്ക് പ്രകടനവും മറ്റും നടത്താൻ അനുമതിയുള്ളൂ.
കൗണ്ടിംഗ് എജന്റിനെ നിയമിക്കാം
ഒരോ കൗണ്ടിംഗ് ടേബിളിലും സ്ഥാനാർഥികൾക്ക് ഒരു കൗണ്ടിംഗ് എജന്റിനെ നിയമിക്കാവുന്നതാണ്. കൗണ്ടിംഗ് എജന്റ് ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിലേക്കായി സ്ഥാനാർഥികളോ/ ഇലക്ഷൻ ഏജന്റോ ഫോറം 18ൽ കൗണ്ടിംഗ് എജന്റുമാരുടെ പേര് വിവരങ്ങൾ ഫോട്ടോ സഹിതം രണ്ട് കോപ്പി തയാറാക്കി അതിന്റെ ഒരു സെറ്റ് വരണാധികാരിക്ക് ഇന്നു വൈകുന്നേരം അഞ്ചിനകം നൽകണം.
രണ്ടാമത്തെ കോപ്പി വോട്ടെണ്ണൽ ദിവസം വരണാധികാരിക്ക് മുമ്പാകെ ഹാജരാക്കുന്നതിനായി ഏജന്റിന് നൽകണം. ഇത് ലഭിക്കുന്ന മുറയ്ക്ക്, വരണാധികാരി തന്റെ സീലും ഒപ്പും പതിച്ച ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയാറാക്കി സ്ഥാനാർഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിന കൈപ്പറ്റ് രസീത് വാങ്ങി നൽകും. വരണാധികാരികൾ അനുവദിച്ചിട്ടുള്ള കൗണ്ടിംഗ് എജന്റ് പാസുകൾ ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങൾ, വോട്ടെണ്ണൽ നടപടിക്രമങ്ങൾ, രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ എന്നിവ ജില്ലാ കളക്ടർ വിശദീകരിച്ചു.
വോട്ടെണ്ണൽ നടപടികൾ സമാധാനപരമായി പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളും രാഷ്ട്രീയപാർട്ടി പ്രവത്തകരും സഹകരിക്കണമെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. എൻ. സിബി, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, പോലീസ്, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
