വാഹനവുമായി കർണാടക കയറണമെങ്കിൽ ഇനി എക്സ്ട്രാ നികുതി; കാശ് കൊടുത്ത് ബ്ലോക്കിൽ കിടക്കേണ്ട അവസ്ഥ
സുൽത്താൻബത്തേരി: കർണാടകയിലേക്ക് കടക്കുന്നതിന് ഹരിതനികുതിയായി ഏർപ്പെടുത്തിയ ഫീസ് കൊടുക്കാൻ വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത് സംസ്ഥാനാതിർത്തി ചെക് പോസ്റ്റിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പല ദിവസങ്ങളിലും ഒരുമണിക്കൂറോളം വാഹനങ്ങൾ കാത്തുകിടക്കേണ്ടി വരുന്നുണ്ട്.
കേരളം-കർണാടക അതിർത്തിയിലെ കർണാടക ചെക് പോസ്റ്റിൽ 20 രൂപ എൻട്രി ഫീസ് നൽകുന്നതിനാണ് വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾക്ക് ഇത്രനേരം വനമേഖലയിലെ റോഡിൽ കിടക്കേണ്ടിവരുന്നത്. വിശേഷ ദിവസങ്ങളിൽ ചിലപ്പോൾ വാഹനങ്ങളുടെ നിര സംസ്ഥാന അതിർത്തിയിൽനിന്ന് പൊൻകുഴി വരെ നീളും.
അത്യാവശ്യ കാര്യങ്ങൾക്കായി ഗുണ്ടൽപേട്ട, മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവരും ഏറെസമയം റോഡിൽ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. വാഹനങ്ങൾ എൻജിൻ നിർത്താതെ ക്യൂവിൽ കിടക്കുന്ന പ്രദേശം വനമേഖലയായതിനാൽ വന്യമൃഗങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം വാഹനങ്ങൾ പ്രവർത്തിപ്പിച്ചുള്ള കാത്തിരിപ്പ് വനമേഖലയിൽ വായുമലിനീകരണത്തിനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് കടക്കുമ്പോളും തിരിച്ച് കർണാടക വനാതിർത്തിയിൽനിന്ന് കേരളത്തിലേക്ക് വരുമ്പോളും 20 രൂപ വീതം എൻട്രി ഫീസ് വാങ്ങുന്നുണ്ട്. ഈ രണ്ടിടത്തും ഏറെ കാത്തിരുന്നുവേണം ഫീസ് അടച്ച് കടന്നുപോകുവാനെന്നത് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നു. കൃഷി ആവശ്യങ്ങൾക്കും മറ്റുമായി നിരവധിയാളുകൾ ദിവസേന അതിർത്തി കടന്ന് പോയി വരുന്നുണ്ട്.
ഇത്തരക്കാർക്ക് ഏറെ സമയനഷ്ടമുണ്ടാകുന്നു. ഓൺലൈനിലൂടെയോ സമാന സംവിധാനങ്ങളിലൂടെയോ പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ യാത്രക്കാർക്ക് വലിയ സഹായമാകുമെന്നും സമയനഷ്ടം ഒഴിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘ശാശ്വത പരിഹാരം വേണം’
കർണാടകയിലേക്ക് കടക്കാനുള്ള ഫീസ് അടയ്ക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് മൂലങ്കാവ് സെയിന്റ് ജൂഡ് അയൽക്കൂട്ടം ആവശ്യപ്പെട്ടു. തൊട്ടടുത്തുള്ള പ്രദേശങ്ങളിലുള്ള വാഹനങ്ങൾക്ക് പോലും അതിർത്തികടന്നുപോയി വരാൻ ഏറെ സമയം വേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ഭരണാധികാരികൾ അടിയന്തരമായി ഇടപെടണം. ചെക് പോസ്റ്റുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഫീസ് പിരിവ് കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കണം.
