‘കൊലയാളി വെങ്കിട്ടരാമൻ എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട’; നീന്തൽ മത്സരത്തിനിടെ പ്രതിഷേധം
കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി. കോഴിക്കോട് നീന്തല്‍ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് പ്രതിഷേധം. മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ കൊലയാളിയില്‍ നിന്ന് സമ്മാനം വാങ്ങില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറില്‍ നിന്നാണ് കുട്ടി സമ്മാനം സ്വീകരിച്ചത്.
കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്. അതിനിടെ കെ എം ബഷീറിന്റെ കൊലയാളിയില്‍ നിന്നും തന്റെ മകള്‍ക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകര്‍ അസിസ്റ്റന്റ് കളക്ടറെ സമ്മാനവിതരണത്തിനായി നിയോഗിക്കുകയായിരുന്നു. മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
നേരത്തെ കൃഷിമന്ത്രി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമന് മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയിരുന്നു. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
