തിരമാലകളെ തൊട്ട് ഡ്രൈവ് ചെയ്യാം; ഇത് ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്-ഇൻ ബീച്ച്!
തീരത്തോടടുപ്പിച്ച് വണ്ടി പാർക്ക് ചെയ്ത്, ചെരുപ്പൂരി കൈയിലെടുത്ത് വെള്ളത്തിലിറങ്ങി നടക്കുക… ബീച്ച് യാത്രകളെക്കുറിച്ച് പറയുമ്പോൾ സാധാരണയായി മനസ്സിൽ തെളിയുന്ന ചിത്രം ഇതാണ്. എന്നാൽ, കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട്, അറബിക്കടലിൽ നിന്ന് അടിച്ചു വീശുന്ന ഉപ്പുകാറ്റേറ്റ്, തിരമാലകളുടെ തൊട്ടരികിലൂടെ വാഹനം ഓടിച്ചു പോകുന്നൊരു ബീച്ച് യാത്ര സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? കേരളത്തിലുണ്ട് അങ്ങനെയൊരു അദ്ഭുത തീരം. ഇവിടേക്ക് വരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് മറ്റെങ്ങും കിട്ടാത്ത അപൂർവമായൊരു ഡ്രൈവിങ് അനുഭവമാണ്!
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ബീച്ചാണ് ഈ വിസ്മയ കാഴ്ചയൊരുക്കുന്നത്. കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചും ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവ്-ഇൻ ബീച്ചുമാണ് മലബാർ തീരത്തുള്ള ഈ 4 കിലോമീറ്റർ കടൽത്തീരം.
മറ്റു ബീച്ചുകളിൽ വാഹനം കയറ്റിയാൽ ടയറുകൾ മണലിൽ താണുപോകുമെങ്കിൽ, മുഴപ്പിലങ്ങാട്ടെ ഉറപ്പുള്ള മണൽത്തരികൾ കാറുകൾക്കും ബൈക്കുകൾക്കും സുഗമമായി സഞ്ചരിക്കാൻ വഴിമൊരുക്കുന്നു. കടലേറ്റം കുറഞ്ഞ ‘ലോ ടൈഡ്’ സമയങ്ങളിലാണ് ഈ തീരത്തുകൂടിയുള്ള ഡ്രൈവിങ് ഏറ്റവും മനോഹരമാകുന്നത്.പ്രകൃതി ഒരുക്കിയ സുരക്ഷാ വേലിമുഴപ്പിലങ്ങാട് തീരത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് അതിർത്തിയിലെ കറുത്ത പാറക്കെട്ടുകൾ. പ്രകൃതിദത്തമായി നിലകൊള്ളുന്ന ഈ പാറനിരകൾ ശക്തമായ തിരമാലകളുടെ ആഘാതം കുറയ്ക്കുകയും തീരത്തേക്ക് അടിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് ശാന്തമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ധൈര്യമായി വെള്ളത്തിലിറങ്ങാനും നീന്താനും സഞ്ചാരികൾക്ക് സാധിക്കും.തീരത്തെ കാത്തിരിക്കുന്ന കാഴ്ചകളും വിഭവങ്ങളുംഡ്രൈവിങ് മാത്രമല്ല, മുഴപ്പിലങ്ങാട് എത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇനിയുമുണ്ട് ഒട്ടേറെ കാര്യങ്ങൾ.
കടൽക്കാഴ്ചകളും സൂര്യാസ്തമയവും
അറബിക്കടലിലേക്ക് സൂര്യൻ മാഞ്ഞുപോകുന്ന സായാഹ്ന കാഴ്ചകൾ കാണാൻ ധാരാളം ആളുകളാണ് ഇവിടെയെത്തുന്നത്.
അഡ്വഞ്ചർ സ്പോർട്സ്: അനുകൂലമായ കാലാവസ്ഥയുള്ള ദിവസങ്ങളിൽ പാരസെയിലിങ്, പാരഗ്ലൈഡിങ്, മൈക്രോലൈറ്റ് ഫ്ലൈറ്റുകൾ തുടങ്ങിയ സാഹസിക വിനോദങ്ങളും ലഭ്യമാണ്.
ധർമ്മടം തുരുത്ത്: വേലിയിറക്ക സമയത്ത് കാൽനടയായി പോലും പോകാൻ സാധിക്കുന്ന മനോഹരമായ ധർമ്മടം ദ്വീപ് ബീച്ചിന് തൊട്ടടുത്താണ്.
ദേശാടനപ്പക്ഷികൾ: തണുപ്പുകാലങ്ങളിൽ അപൂർവ ഇനം ദേശാടനപ്പക്ഷികളുടെ താവളം കൂടിയാണ് ഈ തീരം.യാത്ര കഴിഞ്ഞ് മടങ്ങും മുൻപ് മലബാറിന്റെ തനത് രുചികൾ ആസ്വദിക്കാൻ ബീച്ചിന് ചുറ്റുമുള്ള ചെറിയ തട്ടുകടകളും ഹോട്ടലുകളും ധാരാളമുണ്ട്. പ്രത്യേകിച്ച്, ഈ പാറക്കെട്ടുകളിൽ നിന്ന് ലഭിക്കുന്ന പുതിയ കല്ലുമ്മക്കായ കൊണ്ടുള്ള വിഭവങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.
