ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.
ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്. മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി ക്യാമറകൾ നിർബന്ധമാക്കാനും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തന്നതാണ് ഈ തീരുമാനം.
രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കേന്ദ്രത്തിന്റെ കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. നിർദ്ദിഷ്ട മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചു.
