പൂജപ്പുര സെൻട്രൽ ജയിലിലെ ആഘോഷം അവസാനിച്ചത് ‘ഓണത്തല്ലിൽ’; സംഘർഷം ഡിജെ പാർട്ടിക്കിടെ
തിരുവനന്തപുരം∙ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ തമ്മിലടിച്ചത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഡിജെ പാർട്ടി നടക്കുമ്പോഴായിരുന്നു സംഘർഷമുണ്ടായത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നേരത്തേ ജയിൽ ഡിജിപിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. എന്നാൽ രാത്രിയോടെ ഡിജെ പാർട്ടി ആരംഭിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ വേദിയിലേക്കു തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. അടിപിടിയിൽ ഒരു ഉദ്യോഗസ്ഥന്റെ കണ്ണിനു പരുക്കേറ്റു. മറ്റു ചില ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. എന്നാൽ സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി ആവശ്യപ്പെട്ടതായി വിവരമുണ്ട്.
