ഭര്‍ത്താവ് കിടപ്പറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; കൂത്താട്ടുകുളം പോലീസ് പ്രതികളുമായി ഒത്തുകളിച്ചതായി പരാതി

Share our post

കൊച്ചി: ഭര്‍ത്താവ് ലഹരി നല്‍കി നിരന്തരം പീഡിപ്പിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഇനി പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക്. ഓഗസ്റ്റ് 15ന് തൃശൂര്‍ സ്വദേശിനിയായ അധ്യാപിക നല്‍കിയ പരാതിയില്‍ കൂത്താട്ടുകുളം പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്‍ക്ക് പരാതി മെയില്‍ ചെയ്‌തോടെയാണ് അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവ് പ്രശാന്ത് പരമേശ്വന്‍, ഭര്‍തൃമാതാവ് കൗസല്യ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായതിനാല്‍ ഫോണില്‍ വിളിച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

പ്രശാന്തിന്‍റെ മൂന്നാം ഭാര്യയാണ് അധ്യാപിക. വാര്‍ത്ത എത്തിയതോടെ രണ്ടാം ഭാര്യയുടെ അമ്മയടക്കം തന്നെ വിളിച്ച് സംസാരിച്ചതായും കേസ് പിന്‍വലിക്കരുതെന്നും പിന്നോട്ട് പോകരുതെന്നും പറഞ്ഞതായി അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു. താന്‍ നല്‍കിയ പരാതിയില്‍ പ്രതികളുമായി കൂത്താട്ടുകുളം പോലീസ് ഒത്തുകളിച്ചുവെന്നാണ് അധ്യാപിക പറയുന്നത്.

പ്രശാന്ത് ബൈപോളാര്‍ ഡിസീസിന് മരുന്ന് കഴിക്കുന്നയാളാണ്. വിവാഹത്തിന് മുമ്പ് ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ നല്ല പെരുമാറ്റമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശരിയായ സ്വഭാവം മനസിലായത്. എന്നാല്‍ ട്രോമ ബോണ്ടിനുള്ളില്‍ നിന്നും പുറത്തു വരാനായില്ല. പരാതി കൊടുത്തതിന് ശേഷം ഭര്‍ത്താവ് ഫോണില്‍ വിളിച്ച് കരഞ്ഞു. നിന്‍റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. വാര്‍ത്തകള്‍ വന്ന ശേഷം വിളിച്ചിട്ടില്ല.

കൂത്താട്ടുകുളം പോലീസ് ആദ്യം തന്നെ ഒത്തു കളിച്ചു. അത് മനസിലായതോടെ എസ്പിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 15ന് എഫ്‌ഐആര്‍ ഇട്ട ശേഷം തൃശൂരിലേക്ക് മടങ്ങിയ തന്നെ 16ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്ക് മൊഴി എടുക്കാനായി വിളിച്ചു വരുത്തി. ക്രൂര മര്‍ദനമേറ്റ തന്‍റെ കൂടെ ആശുപത്രിയിലേക്ക് വരാന്‍ പോലും പോലീസ് തയാറായിരുന്നില്ല. പോലീസ് പേടിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോളു എന്ന് പറഞ്ഞ്, ഭര്‍ത്താവിന് താക്കീത് നല്‍കി പോവുകയാണ് ചെയ്തത്.

മൊഴി എടുക്കാനായി സ്റ്റേഷനിലേക്ക് പോയപ്പോള്‍ ആദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഡിവോഴ്‌സ് ചെയ്താല്‍ പോരെ എന്നാണ്. ഒരു പോലീസുകാരന്‍ വന്നിട്ട് തന്നോടും അമ്മയോടും പറഞ്ഞു, നിങ്ങള്‍ക്ക് മൊഴിയൊക്കെ മാറ്റി പറയേണ്ടി വരും. മ്യൂച്യല്‍ ഡിവോഴ്‌സ് വാങ്ങുന്നതാണ് നല്ലത് എന്ന്. ലഹരി ഉപയോഗിച്ചു കൊണ്ട് തന്നെ ഉപദ്രവിച്ച കാര്യങ്ങള്‍ മൊഴിയില്‍ രേഖപ്പെടുത്താന്‍ ബിന്ദു എന്ന പോലീസ് ഉദ്യോഗസ്ഥ തയാറായില്ല.

നിങ്ങള്‍ക്ക് ഇതൊക്കെ മാറ്റി പറയേണ്ടി വരും ഒരു ദിവസം, കെട്ടോ മോളെ എന്ന് അവരും പറഞ്ഞു. ടെലിഗ്രാമിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അവര്‍ക്ക് ഒരുപാട് കോളുകള്‍ വന്നിട്ടുണ്ട്. പാലക്കുഴയിലെ മുന്‍ മെമ്പര്‍ ആയ ജോണി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തന്നെയും അമ്മയെയും വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

തന്നെയും അമ്മയെയും ലഹരിക്കേസില്‍ പെടുത്തും. പോലീസ് വീട്ടില്‍ വന്ന് എംഡിഎംഎ കണ്ടെടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ കുറിച്ച് പരാതി നല്‍കിയിട്ടും കൂത്താട്ടുകുളം എസ്എച്ച്ഒ നടപടി എടുത്തിട്ടില്ല. പ്രശാന്തിനോടും അമ്മയോടും ജോണിയോടും ചിരിച്ചു കളിച്ചാണ് എസ്എച്ച്ഒ സംസാരിക്കുന്നത്. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കഴുത്തിലെ ഡിസ്‌ക് തെറ്റിയ തന്നെ വൈകിട്ടു വരെ മഹസര്‍ തയാറാക്കണമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഇരുത്തി.

ഇയാള്‍ എംഡിഎംഎഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ശനിയാഴ്ച എഫ്‌ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അത് ചെയ്തിട്ടില്ല.

എഫ്‌ഐആറിലെ പോരായ്മ ചൂണ്ടിക്കാട്ടി 15ന് തന്നെ താന്‍ എസ്പിക്ക് മെയില്‍ അയച്ചിരുന്നു. ബിഎന്‍എസ് 85 മാത്രമാണ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണ് കൂത്താട്ടുകുളം എസ്എച്ച്ഒയുടെ അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്‍ക്ക് മെയില്‍ അയച്ചതെന്നും അധ്യാപിക വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!