മനുഷ്യർ ഒരിക്കലും എത്തിയിട്ടില്ലെന്ന് കരുതിയ സ്ഥലത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ! ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ

Share our post

മനുഷ്യർ ഒരിക്കലും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ശാസ്ത്രലോകം കരുതിയിരുന്ന സൗദി അറേബ്യയിലെ നെഫുദ് മരുഭൂമിയിൽ നിന്നും 1,20,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഭൂതകാലത്തെക്കുറിച്ചുള്ള വലിയൊരു രഹസ്യത്തിലേക്കാണ് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നത്.

സൗദി അറേബ്യയിലെ കടുത്ത വരൾച്ചയുള്ള നെഫുദ് മരുഭൂമിയിലെ ഒരു പുരാതന തടാകത്തിന്റെ അടിത്തട്ടിലാണ് അവിശ്വസനീയമായ ഈ കാൽപ്പാടുകൾ കണ്ടെത്തിയത്. ഹോമോ സാപ്പിയൻസ് ഭാഗത്തിൽപ്പെട്ട ഒരു കൂട്ടം മനുഷ്യരുടേതാണ് ഈ കാൽപ്പാടുകൾ. ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് വടക്കൻ അറേബ്യയിൽ മനുഷ്യർ ഇത്ര നേരത്തെ എത്തിയിരുന്നു എന്നത് ശാസ്ത്രലോകത്തിന് പുതിയ അറിവാണ്.

മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിക്കൽ ഇക്കോളജിയിലെ ഗവേഷകനായ മാത്യു സ്റ്റുവർട്ട് പറയുന്നതനുസരിച്ച്, ഈ കണ്ടെത്തലുകൾ നൽകുന്ന വിവരങ്ങൾ വളരെ വലുതാണ്. മറ്റ് ഫോസിലുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യർ ജീവിച്ചിരുന്ന കുറച്ച് മണിക്കൂറുകളെയോ ദിവസങ്ങളെയോ കൃത്യമായി അടയാളപ്പെടുത്താൻ ഇത്തരം കാൽപ്പാടുകൾക്ക് സാധിക്കും.

അന്ന് അതൊരു മരുഭൂമി ആയിരുന്നില്ല!

ഇന്നത്തെ വരണ്ട മരുഭൂമിയായിരുന്നില്ല 1,20,000 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം. മനുഷ്യർ വെള്ളം കുടിക്കാനും ഭക്ഷണം തേടാനും എത്തിയ ഒരു വലിയ തടാകമായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. മനുഷ്യന്റെ കാൽപ്പാടുകൾക്ക് പുറമെ ആന, ഹിപ്പോപ്പൊട്ടാമസ് തുടങ്ങിയ വലിയ മൃഗങ്ങളുടെ കാൽപ്പാടുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ പുരാവസ്തു ഗവേഷകനായ മൈക്കൽ പെട്രാഗ്ലിയയുടെ അഭിപ്രായത്തിൽ, അക്കാലത്ത് ആ പ്രദേശം വലിയ പുൽമേടുകളും ജലസ്രോതസുകളും നിറഞ്ഞ പച്ചപ്പുള്ള ഒന്നായിരുന്നു. ആഫ്രിക്കയ്ക്കും യുറേഷ്യയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഏറ്റവും അനുകൂലമായ സ്ഥലമായിരുന്നു അറേബ്യൻ പ്രദേശം എന്ന് ഈ മൃഗങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നു.

മനുഷ്യ ചരിത്രം മാറ്റിയെഴുതുന്നു

ആദ്യകാല മനുഷ്യരുടെ കുടിയേറ്റ രീതികളെക്കുറിച്ചുള്ള പഴയ ചിന്തകളെ തിരുത്തിയെഴുതുന്നതാണ് ഈ കണ്ടെത്തൽ. അറേബ്യൻ ഉപദ്വീപിലെ കടുത്ത കാലാവസ്ഥ കാരണം മനുഷ്യർ അവിടേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നു എന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം, ഹോമോ സാപ്പിയൻസിന്റെ വ്യാപനത്തിൽ അറേബ്യൻ പ്രദേശം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യർക്ക് ഇത്തരം വ്യത്യസ്തമായ ഭൂപ്രകൃതികളിലും ജീവിക്കാൻ കഴിഞ്ഞിരുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണിത്. അറേബ്യൻ മണലാരണ്യങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മനുഷ്യചരിത്രത്തിന്റെ വലിയൊരു ഏടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!