തിരക്കുള്ളിടങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ, സംഘം സജീവം; ജാഗ്രത പാലിക്കണെമെന്ന് പോലീസ്

Share our post

കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും സ്ത്രീകളെയും വയോധികരെയും പിന്തുടര്‍ന്ന് അവസരം നോക്കി ആഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പോലീസ് അറിയിച്ചു.

അടുത്തിടെ വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നിട്ടുണ്ട്. വാവ് ബലി ദിനത്തില്‍ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തില്‍ നിന്ന് 80 വയസ്സുള്ള വയോധികയുടെ ഒന്നെമുക്കാല്‍ പവന്‍ തൂക്കം വരുന്ന മാലയും, ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതി (13.08.2026) ഉച്ചയോടെ അമ്പലവയല്‍ കൊളഗപ്പാറയില്‍ നിന്നും ആയിരം കൊല്ലിയിലേക്കുള്ള ഓട്ടോ യാത്രയില്‍ 71 വയസ്സുള്ള വയോധികയുടെ 2 പവന്‍ തൂക്കം വരുന്ന മാലയും, 15ന് രാവിലെ കമ്പളക്കാട് ബസില്‍ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയും സംഘം കവര്‍ന്നിട്ടുണ്ട്.

ഫോട്ടോകളില്‍ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കുക. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം പോലീസിനെ അറിയിക്കുകയും വേണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

-ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കുക

-ആഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

-മാസ്‌ക് ധരിച്ചും മറ്റും സംശയകരമായ രീതിയില്‍ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക

-അത്തരം സാഹചര്യമുണ്ടായാല്‍ ഉടന്‍ അടുത്തുള്ള കടയിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ മാറുക

-സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുക

-അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ 112 എന്ന നമ്പറില്‍ പോലീസിന്റെ സഹായം തേടാം

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!