യുവാവിനെ തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, യുവതിയെയും സംഘത്തെയും തേടി പൊലീസ്
കോഴിക്കോട് : സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ യുവാവിനെ 6 അംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്തതായി പരാതി. ബന്ദിയാക്കിയ യുവാവിനെ വിട്ടു കിട്ടാൻ മൊബൈൽ ഫോണിൽ യുവാവിന്റെ നഗ്ന ചിത്രം വീട്ടുകാർക്ക് അയച്ചു 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട യുവാവ് പൊലീസിൽ ഹാജരായി. സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചേവായൂർ പൊലീസ് ഇന്നലെ കേസെടുത്തു. യുവതി അടക്കം 6 അംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ 24ന് ആണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. തുടർന്ന് അവിടെ താമസിക്കുമ്പോൾ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തു വീട്ടിൽ അമ്മയ്ക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ശേഷം 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു.
എന്നാൽ രഹസ്യ കേന്ദ്രത്തിൽനിന്നു യുവാവ് രക്ഷപ്പെട്ട് ഇന്നലെ ചേവായൂർ ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ യുവാവിനെ ബെംഗളൂരുവിൽ നിന്നു തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് സൂചന എന്ന് ചേവായൂർ പൊലീസ് പറഞ്ഞു. പ്രതികളിൽ യുവതി ഉൾപ്പെടെ 3 പേരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. മറ്റു 3 പേർ നഗരത്തിലുള്ള യുവാക്കളാണെന്നാണ് സൂചന. പരാതിക്കാരൻ നൽകിയ വിവരത്തിൽ പൊലീസ് സൈബർ പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങി.
