മീനച്ചിലാർ കരകവിഞ്ഞു; കോട്ടയത്ത് ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി; 6,416 പേര്‍ ക്യാംപുകളില്‍
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാലാം ദിവസം. ആയിരത്തിലധികം വീടുകളാണ് വെള്ളത്തിലായത്. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ എഴുപതു ശതമാനത്തിലധികം വീടുകളും വെള്ളത്തിലാണ്. ജില്ലയിൽ 141 ദുരിതാശ്വാസ ക്യാംപുകളിലായി 2,383 കുടുംബങ്ങളിലെ 6,416 പേരാണ് കഴിയുന്നത്.
ബന്ധുവീടുകളിലേക്ക് മാറിയവരും നിരവധിയാണ്. വെള്ളപ്പൊക്കം പതിനായിരത്തിലധികം പേരെ സാരമായി ബാധിച്ചെന്നാണ് വിവരം. ഇടറോഡുകളിൽ ഉൾപ്പെടെ ഗതാഗത തടസ്സം തുടരുകയാണ്. വെള്ളം കയറിയതിനാൽ കോട്ടയത്തു നിന്ന് കുമരകം വഴി ചേർത്തല ഭാഗത്തേക്കുള്ള യാത്ര സാധ്യമല്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
