മഴക്കെടുതി; ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്കി മന്ത്രി കെ മുരളീധരന്
തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ മുാളീധരന്‍. ഡിഎംഒ, ഡിപിഎം, മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവരുമായി സ്ഥിതി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളില്‍ നിന്ന് മരുന്നുകളും ഉപകരണങ്ങളും മാറ്റും. അടിയന്തരഘട്ടത്തിൽ അവധിയിലുള്ളവരെ ജോലിക്കായി വിളിപ്പിക്കും. ഒആര്‍എസ്, ഒസള്‍ട്ടാമിവീര്‍, ഡോക്സിസൈക്ലിന്‍, ടിടി എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലദോഷ ലക്ഷണമുണ്ടെങ്കില്‍ ഒസള്‍ട്ടാമിവീര്‍ നിര്‍ബന്ധമായും നല്‍കണം. ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് എലിപ്പനി മുന്‍കരുതല്‍ മരുന്നുകള്‍ നല്‍കും. പാമ്പുകടി, പേവിഷബാധ പ്രതിരോധ വാക്സിനുകളുടെ സ്റ്റോക്ക് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആശുപത്രി തലങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് സെല്‍ രൂപീകരിക്കും. പനിയുള്ളവര്‍ക്ക് മാസ്കും മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കും. ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യും. ആശുപത്രികളിലെ ഇന്‍വെര്‍ട്ടറുകളും പവര്‍ ബാങ്കുകളും പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യുമെന്നും അദ്ദഹേം വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും അദ്ദേഹം പൊതുജനങ്ങല്‍ക്ക് നിർദ്ദേശം നല്കി. പിഎംശ്രീ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പിന്മാറാന് പറ്റുമെങ്കില്‍ പിന്മാറുമെന്നും ഇല്ലെങ്കില്‍ ഉറപ്പായും നടപ്പിലാക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
