‘വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേട്, കാഴ്ച്ചപ്പാടിന്റെ കുറവ്’; രൂക്ഷ വിവര്‍ശനവുമായി എം എം മണി

Share our post

ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും എം എം മണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലാതിരുന്നത് മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ട് ആണെന്നും എംഎം മണി ചൂണ്ടിക്കാട്ടി.

‘മഴ കുറവാണെങ്കിലും വൈദ്യുതി കിട്ടാനുണ്ട്. 40 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. മഴ ഇല്ലാത്തതും സര്‍ക്കാര്‍ മാറിയതും അല്ല പ്രശ്‌നം. വിവരം വേണം, അത് വി ഡി സതീശനും വകുപ്പ് മന്ത്രിക്കും കുറവാണ്’, എം എം മണി വിമര്‍ശിച്ചു.

അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകള്‍. തിരുവനന്തപുരം വൈദ്യുതിഭവനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി. മഴ പെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.

15 മുതല്‍ 30 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും ഇതില്‍ കൂടുതല്‍ സമയം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നാണ് പരാതി. കൃത്യമായ സമയക്രമം ഇല്ലാത്തതിനാല്‍ പല ഇടത്തും പല സമയത്താണ് നിയന്ത്രണമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സമയം നിയന്ത്രണമുണ്ടാകുന്നുവെന്നും വൈദ്യുതി മുടങ്ങുന്ന കൃത്യസമയം അറിയിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ് കെഎസ്ഇബി. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുക. 5.96 രൂപ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം തന്നെ വൈദ്യുതി ലഭ്യമായി തുടങ്ങും.

പീക്ക് ടൈമില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്. ഡീപ് പോര്‍ട്ടല്‍ വഴി ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.

നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചത്. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!