ആർ.സിയും ലൈസൻസും നൽകാൻ പിരിച്ചെടുത്തത് 31 കോടി; പണംവാങ്ങി പറ്റിച്ച് മോട്ടോർ വാഹനവകുപ്പ്
പള്ളിക്കൽ (മലപ്പുറം): ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകാതെ വാഹനവകുപ്പ്. ഇവയ്ക്കായി ഈടാക്കിയത് 30.95 കോടി രൂപ. 12,63,347 അപേക്ഷകർക്കാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ അച്ചടിച്ച് നൽകാത്തത്. ആർ.സിക്കുള്ള അപേക്ഷ 10,81,285, ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ 1,82,062 എന്നിങ്ങനെയാണിത്.
ഓരോ അപേക്ഷയോടുമൊപ്പം ഫീസിനത്തിൽ ഈടാക്കിയത് 245 രൂപ വീതമാണ്. രേഖകൾ പി.വി.സി. കാർഡ് രൂപത്തിൽ വീട്ടിലെത്തിക്കാനുള്ള ചാർജാണിത്. കാർഡിന് 200 രൂപയും തപാൽ ചാർജ് 45 രൂപയും. ആകെ 30,95,20,015 രൂപ വകുപ്പ് ഈടാക്കി.
2025 ഫെബ്രുവരി 28-ന് ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കിയ ഉത്തരവുപ്രകാരം ആ മാർച്ച് ഒന്നുമുതൽ അച്ചടിച്ച ആർ.സി. ബുക്കിനു പകരം ഡിജിറ്റൽ സർട്ടിഫിക്കറ്റ് സംവിധാനം നിലവിൽ വന്നു. പരിവാഹൻ പോർട്ടലിൽനിന്ന് രേഖ ഡൗൺലോഡ് ചെയ്തെടുക്കാം. എന്നാൽ, ഈ തീയതിക്ക് മുൻപ്, അച്ചടിച്ച ആർ.സി.ക്കും ഡ്രൈവിങ്ങ് ലൈസൻസിനും പണമടച്ചവർക്ക് ഇവ കിട്ടിയിട്ടില്ല.
മലപ്പുറത്തെ ‘ആക്ഷൻ’ എന്ന സംഘടനയുടെ പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചതിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.ഇത്തരക്കാരുടെ കാര്യം തീർപ്പാക്കണമെന്ന് സെക്കൻഡ് ഹാൻഡ് വെഹിക്കിൾ ഡീലേഴ്സ് അസോസിയേഷൻ നൽകിയ കേസിൽ ഹൈക്കോടതി വിധിയുണ്ട്.
അച്ചടിച്ച രേഖകൾ അനുവദിക്കാത്ത പക്ഷം ഫീസിനത്തിൽ അടച്ച തുക തിരിച്ചുനൽകണമെന്ന് കാണിച്ച് വാഹനവകുപ്പിന് ഒട്ടേറെപ്പേർ പരാതി നൽകിയിരുന്നു. എന്നാൽ, ഈ തുക തിരിച്ചുകൊടുക്കാൻ സർക്കാർ ഉത്തരവില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തുകയാണ് ചെയ്തതെന്ന് ആക്ഷേപമുണ്ട്. താൻ ഫീസ് അടച്ചിട്ടും അച്ചടിച്ച ആർ.സി. കിട്ടാത്തതിനെത്തുടർന്ന് ആത്മേശൻ പച്ചാട്ട് മലപ്പുറം ഉപഭോക്തൃ കോടതിയെ സമീപിച്ച് കഴിഞ്ഞദിവസം അനുകൂലവിധി സമ്പാദിച്ചിരുന്നു.
