ചാർട്ടേഡ് വിമാനമേറി വരിക്കച്ചക്ക; നാട്ടിൽ പത്തുരൂപ, വിദേശരാജ്യങ്ങളിൽ കിലോയ്ക്ക് 600 രൂപ വരെ വില
പന്തളം(പത്തനംതിട്ട): കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഔദ്യോഗികഫലമായ ചക്ക ചാർട്ടേഡ് വിമാനത്തിൽ കയറിയും വിദേശത്തേക്ക് കുതിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് നാടുകളും കേരളത്തിലെ ചക്കയുടെ ഗുണഭോക്താക്കളാണ്. എല്ലാവർക്കും വരിക്കച്ചക്ക മതി.
അതത് രാജ്യങ്ങളിലെ ആഘോഷവേളകളിൽ ദിവസം ശരാശരി 500 മുതൽ ആയിരം കിലോവരെ ചക്ക കേരളത്തിൽനിന്ന് വിമാനംകയറുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ആഘോഷവേളകളിലാണ് ചാർട്ടേഡ് വിമാനങ്ങളിൽ ചക്ക പോകുന്നത്. 11 രാജ്യത്തേക്കാണ് പ്രധാന കയറ്റുമതി. മറ്റുരാജ്യങ്ങളിൽനിന്ന് ചക്ക യൂറോപ്യൻ, ഗൾഫ് നാടുകളിലേക്കെത്തുന്നുണ്ടെങ്കിലും, കേരളത്തിലെ ചക്കയ്ക്ക് എന്നും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 500, 600 രൂപവരെ വിലമതിക്കും. നാട്ടിൽ കിലോയ്ക്ക് പത്തുരൂപയോളമേയുള്ളൂ.
യുദ്ധംകാരണം കാർഗോ നിരക്ക് ഇരട്ടിയായതോടെ കുറെ മാസമായി കയറ്റുമതിയിൽ കുറവുണ്ടായതായി, കയറ്റുമതിക്ക് ചക്ക എത്തിച്ചുകൊടുക്കുന്നയാളും ‘ചക്കക്കൂട്ടം’ സംഘാടകരിലൊരാളുമായ ആർ. അശോക് പറഞ്ഞു. വീഗൻ ഫുഡിനുള്ള(പാൽ, വെണ്ണ, തേൻ എന്നിവപോലും ഉപയോഗിക്കാത്തവർ) മൂക്കാത്ത ചക്കകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തീവണ്ടിമാർഗവും അശോക് എത്തിക്കുന്നുണ്ട്.
സീസണനുസരിച്ചാണ് ചക്കയുടെ കയറ്റുമതി നടക്കുന്നത്. വേനൽക്കാലമായ ഫെബ്രുവരിമുതൽ ഏപ്രിൽവരെ കേരളത്തിലെ ചക്കയാണ് കൂടുതലും പോകുന്നത്. കേരളത്തിൽ മഴക്കാലം തുടങ്ങുന്ന മേയ്‌മുതൽ ജൂലായ്‌വരെ ചക്കയ്ക്കായി തമിഴ്‌നാടിനെയാണ് കയറ്റുമതിക്കാർ ആശ്രയിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കേരളത്തിലെ ചക്കയുടെ ഉത്പാദനത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, ഹൈബ്രിഡ് പ്ലാവുകൾ കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളമുള്ളതിനാൽ കയറ്റുമതിയിൽ തടസ്സമുണ്ടാകുന്നില്ല.
കൊള്ളിമലയിലെ സ്വാദുള്ള ചക്ക
തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലുള്ള കൊള്ളിമലയാണ് ചക്കയുടെ പ്രധാന കൃഷിസ്ഥലം. ജൂൺമുതൽ ഓഗസ്റ്റുവരെയാണ് ഇവിടെ പ്രധാനമായും വിളവെടുക്കുന്നത്.
പടർന്നുപന്തലിച്ചുനിൽക്കുന്ന വലിയ പ്ലാവുകളിൽനിന്ന് മൂത്ത ചക്ക നിലംതൊടാതെ താഴെയെത്തിക്കും. ആവശ്യക്കാർക്ക് നേരിട്ടെത്തിയും ഇടനിലക്കാർ മുഖേനയും വാങ്ങാം. വലിയ ചുളയും മധുരവും മണവുമാണ് കൊള്ളിമലയിലെ ചക്കയ്ക്ക്.
