ചോദ്യപേപ്പറിൽ അച്ചടി പിശക്, ഇല്ലാത്ത നെഗറ്റീവ് മാർക്ക് ഉണ്ടെന്ന് നിർദേശം; പരാതിയുമായി വിദ്യാർത്ഥികൾ

Share our post

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ചയെന്ന് പരാതി. ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് വീഴ്ച സംഭവിച്ചത്. പരീക്ഷയുടെ ചോദ്യപേപ്പറില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകുമെന്ന നിര്‍ദേശം അച്ചടിപ്പിശകാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരീക്ഷയുടെ വിജ്ഞാപനത്തില്‍ നെഗറ്റീവ് മാര്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചോദ്യപേപ്പറില്‍ നിര്‍ദേശത്തിന്റെ ഭാഗത്ത് നെഗറ്റീവ് മാര്‍ക്ക് ഉണ്ടെന്നാണ് അച്ചടിച്ച് വന്നത്. ഇതോടെ വിദ്യാർത്ഥികള്‍ ഉറപ്പില്ലാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തിയില്ല. ശരിയുത്തരങ്ങള്‍ക്ക് 4 മാര്‍ക്കും തെറ്റുത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് നെഗറ്റീവും എന്നാണ് പരീക്ഷാ പേപ്പറിലെ നിര്‍ദേശങ്ങളിലുണ്ടായിരുന്നത്.

അതേസമയം ചില പരീക്ഷാ കേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ നെഗറ്റീവ് മാര്‍ക്കില്ലെന്നും അച്ചടിപ്പിശകാണെന്നും സൂചിപ്പിച്ചതോടെ ആ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. പരീക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറിലെ ക്രമക്കേടിനെ കുറിച്ച് വ്യക്തമായത്. ഇതോടെ അധികൃതരെ വിവരമറിച്ചെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികള്‍ പറയുന്നു.

ജൂണ്‍ 28ന് രാജ്യത്തെ 35 സെന്ററുകളിലാണ് പരീക്ഷ നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പരീക്ഷ നടന്നത്. ഇവിടെ നെഗറ്റീവ് മാര്‍ക്ക് ഇല്ലാത്ത കാര്യം വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പഴ്‌സന്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ചെന്നൈ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോ മോട്ടര്‍ ഡിസെബിലിറ്റീസ് കൊല്‍ക്കത്ത തുടങ്ങി രാജ്യത്തെ 9 സ്ഥാപനങ്ങളിലെ 18 കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!