ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: ‘കേസ് കെട്ടിച്ചമച്ചതും വ്യാജവും’;ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതികളായ ഗണ്മാന് അനില്‍കുമാറും സുരക്ഷാ ജീവനക്കാരന് എസ് സന്ദീപും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമാണ് എസ്ഐടി വന്നതെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ – വ്യക്തി വിരോധമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നാണ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അറസ്റ്റ് ചെയ്താല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക ജീവിതം കളങ്കപ്പെടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പൊതുസമൂഹത്തില്‍ അപമാനിതരാവും. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണം. ഒളിവില്‍ പോകില്ലെന്നും തെളിവ് നശിപ്പിക്കില്ലെന്നും അപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.
അതേസമയം കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തിന് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണ്മാന്മാര് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും ഇത് കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടതുണ്ടെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്ഐടിയുടെ റിപ്പോര്‍ട്ട് ഡിജിപി പരിശോധിച്ച ശേഷം നടപടി ഉണ്ടാകും. ഇവര്‍ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് എസ്ഐടി പറയുന്നത്. എന്നാല്‍ കേസില്‍ എഡിജിപി എം ആര് അജിത്കുമാറിനെതിരെ ഗുരുതര മൊഴിയുണ്ട്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് എസ്ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്.
